ലണ്ടൻ: ഹിന്ദുജ കുടുംബത്തിലെ സ്വത്തുതർക്കം കോടതിയിൽ. സ്വത്തുവിഭജനം സംബന്ധിച്ച് 2014ൽ ഉണ്ടാക്കിയതെന്നു പറയുന്ന ഒരു കരാർ റദ്ദാക്കാൻ മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജ ലണ്ടനിലെ കോടതിയെ സമീപിച്ചു.
അവിഭക്ത ഇന്ത്യയിലെ സിന്ധിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) ജനിച്ച പരമാനന്ദ് ഹിന്ദുജ സ്ഥാപിച്ച ഗ്രൂപ്പ് ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യയിലുമായി പടർന്നു. ശ്രീചന്ദ് (84 വയസ്), ഗോപീചന്ദ് (80), പ്രകാശ് (75), അശോക് (69) എന്നിവരാണു പരമാനന്ദിന്റെ മക്കൾ. ശ്രീചന്ദാണു ഗ്രൂപ്പ് ചെയർമാൻ. ഗോപീചന്ദ് സഹചെയർമാനും പ്രകാശ് ഹിന്ദുജ യൂറോപ്പിന്റെ ചെയർമാനും അശോക് ഇന്ത്യയിലെ കന്പനികളുടെ ചെയർമാനുമാണ്.ശ്രീചന്ദ് മറവിരോഗം മൂലം അവശനാണ്. രണ്ടു പുത്രിമാർ മാത്രമുള്ള അദ്ദേഹത്തിന്റെ ഇളയപുത്രി വിനൂ ആണു കോടതിയിൽ കേസ് നടത്തുന്നത്.
സഹോദരന്മാർ പരസ്പരം തങ്ങളുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരായി നിയമിക്കണമെന്നും ആരുടെ പേരിലായാലും സ്വത്തു നാലുപേർക്കും അവകാശപ്പെട്ടതാണെന്നും ആണു 2014ലെ കരാറിൽ പറയുന്നത്. ഇതു ശ്രീചന്ദ് അംഗീകരിച്ചതല്ലെന്നും കരാർ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു കേസ്. മറ്റു മൂന്നു സഹോദരന്മാർ ഇതിനെ എതിർക്കുന്നു. എല്ലാ സ്വത്തും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് അവർ വാദിക്കുന്നു. കുടുംബത്തിലെ പാരന്പര്യം അതാണെന്നും അതു മാറ്റരുതെന്നുമാണ് അവരുടെ നിലപാട്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയർമാനും. ശ്രീചന്ദിനെ ചെയർമാൻസ്ഥാനത്തുനിന്നു മാറ്റാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്.
വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസിൽ സജീവയാണ്. പല ഗ്രൂപ്പ് കന്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാൽ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളിൽ സഹോദരന്മാർക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജബാങ്ക് അടക്കം ഗ്രൂപ്പിന്റെ വന്പൻ ആസ്തികൾ പലതും എസ്പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്.
ഹിന്ദുജ ഗ്രൂപ്പിന്റെ യഥാർഥ സന്പത്ത് കൃത്യമായി വെളിപ്പെട്ടിട്ടില്ല. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം വച്ച് 1300 കോടി ഡോളർ (97,500 കോടി രൂപ) ആണു ഫോബ്സ് കണക്കാക്കുന്ന സ്വത്ത്. സ്ഥാവര ആസ്തികൾ അടക്കം സൺഡേ ടൈംസ് കണക്കാക്കുന്നത് 1600 കോടി പൗണ്ട് അഥവാ ഒന്നര ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഇൻഡസ് ഇൻഡ് ബാങ്ക്, അശോക് ലെയ്ലാൻഡ്, ഹിന്ദുജ നാഷണൽ പവർ കോർപറേഷൻ തുടങ്ങിയവ ഗ്രൂപ്പിൽപ്പെട്ടവയാണ്.
സിന്ധിൽനിന്നു പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടത്തി വളർന്ന ഹിന്ദുജ ഗ്രൂപ്പ് 1970കളിലാണു മറ്റു മേഖലകളിലേക്കു വളർന്നത്. ബോഫോഴ്സ് ഇടപാടിലും മറ്റും ഹിന്ദുജാ സഹോദരന്മാരുടെ പേര് ഉയർന്നുവന്നിട്ടുണ്ട്.
ഹിന്ദുജ സഹോദരന്മാർ സ്വത്തുതർക്കത്തിൽ
12:20 AM Jun 25, 2020 | Deepika.com