ന്യുയോർക്ക്: ജോർജ് ഫ്ളോയിഡ് എന്ന ആഫ്രോ- അമേരിക്കൻ വംശജന്റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയിലെങ്ങും അലയടിക്കുന്ന പ്രതിഷേധങ്ങൾക്ക് ഇനിയും അയവു വന്നിട്ടില്ല. അമേരിക്കയിലെ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ പകൽ സമയങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധയോഗങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ട്.
എന്നാൽ, ന്യൂയോർക്ക് സിറ്റിപോലെയുള്ള വൻ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ രാത്രികാലങ്ങളിലാണു നടത്തുന്നത്. മിക്ക നഗരങ്ങളിലും രാത്രി എട്ടുമുതൽ രാവിലെ അഞ്ചു വരെ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നത്.
പ്രധാന പ്രതിയായ പോലീസ് ഓഫീസർ ഡെറക് ചോവിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടും മറ്റു മൂന്നു പോലീസ് ഓഫീസർമാരെ കൂട്ടുപ്രതികളാക്കി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും പ്രതിഷേധങ്ങൾക്കു പ്രതീക്ഷിച്ചത്ര കുറവ് ഇനിയും കൈവന്നിട്ടില്ല.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക “എന്റെ മനസും പ്രതിഷേധക്കാർക്കൊപ്പം’’ എന്നു കഴിഞ്ഞ ദിവസം പറഞ്ഞതും പ്രതിഷേധം തണുപ്പിക്കാൻ വേണ്ടിയാണെന്നു വിലയിരുത്തുന്നു.
എന്നാൽ, പ്രതിഷേധക്കാർക്കിടയിൽ അക്രമികൾ കയറിക്കൂടി കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നതും പൊതുമുതൽ നശിപ്പിക്കുന്നതുമൊക്കെ പ്രതിഷേധങ്ങളുടെ ഗതിതന്നെ തിരിച്ചുവിടുന്നുണ്ട്. കഴിഞ്ഞ ദിവസം വാഷിംഗ്ടൺ ഡിസിയിൽ ഇന്ത്യൻ എംബസിക്കു സമീപം സ്ഥാപിച്ചിരുന്ന മഹാത്മഗാന്ധിയുടെ പ്രതിമയും പ്രതിഷേധപ്രകടനത്തിനിടയിൽ അക്രമികൾ തകർത്തിരുന്നു.
എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ പ്രതിഷേധ പ്രകടനങ്ങളിൽ മലയാളികളുടെ സാന്നിധ്യം വളരെ കുറവാണെന്നതാണ്. എന്നാൽ, ചില സ്ഥലങ്ങളിൽ മലയാളികളായ കോളജ് വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങളിൽ സഹകരിക്കുന്നതായും കാണുന്നുണ്ട്.
ഷോളി കുന്പിളുവേലി
ജോർജ് ഫ്ളോയിഡ്: പ്രതിഷേധ പ്രകടനങ്ങൾ തുടരുന്നു
12:00 AM Jun 07, 2020 | Deepika.com