വാഷിംഗ്ടൺ ഡിസി: ബദ്ധശത്രുവായ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പ്രതീക്ഷ. ഇറാനിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ യുഎസ് നാവികൻ മൈക്കൽ വൈറ്റിനെ വിട്ടയച്ച ടെഹ്റാന്റെ നടപടിയിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു.
ഇറാനു നന്ദി. മൈക്കൽ നാട്ടിലെത്തിയിരിക്കുന്നു. യുഎസ് തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ മെച്ചപ്പെട്ട കരാറുണ്ടാക്കാം. തെരഞ്ഞെുടുപ്പിൽ ഞാൻ ജയിക്കും- ട്രംപ് ട്വീറ്റ് ചെയ്തു. വൈറ്റിനെ വിട്ടയച്ച ഇറാന്റെ നടപടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സംതൃപ്തി പ്രകടിപ്പിച്ചു.
ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തുകയും ഒരു ഇറാൻ ജനറലിനെ ജനുവരിയിൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തുകയും ചെയ്ത യുഎസ് നടപടിയെത്തുടർന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. വൈറ്റിന്റെ മോചനത്തെത്തുടർന്ന് ഉഭയകക്ഷി ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പതിമൂന്നു വർഷം യുഎസ് നേവിയിൽ സേവനം അനുഷ്ഠിച്ച വൈറ്റ് ഇറാനിലെ മഷ്ദാദിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് 2018ൽ അറസ്റ്റിലായത്. പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം.
പതിമൂന്നു വർഷം തടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിനു കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഈയിടെ സ്വിസ് എംബസിയിലേക്ക് അയച്ചു. ഇറാൻ മാപ്പു നൽകിയതിനെത്തുടർന്നാണ് യുഎസിലേക്ക് മടങ്ങിയത്. ഇതിനിടെ യുഎസിൽ തടവിൽ കഴിഞ്ഞ മജീദ് തെഹരി എന്ന ഡോക്ടർക്ക് ഇറാനിൽ പോകാൻ യുഎസ് കോടതി അനുമതി നൽകി. യുഎസിൽ അറസ്റ്റിലായ സൈറസ് അസ്ഗരി എന്ന ശാസ്ത്രജ്ഞനെയും കഴിഞ്ഞദിവസം വിട്ടയച്ചു. തടവുകാരെ പരസ്പരം കൈമാറാൻ തയാറാണെന്ന് ഇറാൻ വിദേശമന്ത്രി ജവാദ് സരിഫ് വ്യക്തമാക്കി.
തടവുകാരന്റെ മോചനം: ഇറാനു നന്ദി പറഞ്ഞ് ട്രംപ്
11:19 PM Jun 05, 2020 | Deepika.com