മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങൾ മരണത്തിന്റെ ഗന്ധം നിറഞ്ഞുനിന്ന, വിനോദസഞ്ചാരികളുടെ പറുദീസയെന്നു വിളിപ്പേരുള്ള സ്പെയിനിൽ ആദ്യമായി കൊറോണയുമായി ബന്ധപ്പെട്ടു മരണമില്ലാത്ത ദിനം. ഇതു ശുഭശൂചകമെന്നു രാജ്യത്തിന്റെ അടിയന്തര ആരോഗ്യമേധാവി ഫെർണാണ്ടോ സൈമണ്‍.
മാർച്ച് മൂന്നിനാണ് സ്പെയിനിൽ ആദ്യ മരണം റിപ്പോർട്ടു ചെയ്തത്. അതിനുശേഷം മരണ സംഖ്യ ദിനംപ്രതി കുതിച്ചുയർന്നപ്പോൾ യൂറോപ്പുതന്നെ വിറങ്ങലിച്ചു പോയി. എന്നാൽ, ഏതാണ്ടു മൂന്നു മാസം പിന്നിട്ടപ്പോൾ ജൂണ്‍ ഒന്നിന് കൊറോണപ്പട്ടികയുടെ മരണക്കോളത്തിൽ പൂജ്യം എഴുതിച്ചേർത്തപ്പോൾ ആഹ്ലാദത്തിന്റെ അലയൊലികൾ രാജ്യമെങ്ങും ഉയർന്നു.
ഏപ്രിൽ രണ്ടിലെ 24 മണിക്കൂറിനുള്ളിൽ 950 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് മരണങ്ങളുടെ പരന്പരയായി മാറുന്പോഴും രാജ്യം നിയന്ത്രണങ്ങളുടെ പിടിയിൽ അമരുകയും ചെയ്തത് ജനജീവിതം നശ്ചലമാക്കുകയും ചെയ്തു. എങ്കിലും ഭരണാധികാരികൾ നിതാന്ത ജാഗ്രതയോടെ എല്ലാം പഠിച്ചും വീക്ഷിച്ചും രാജ്യത്തെ മരണവിമുക്തമാക്കാൻ ശ്രമിച്ചതു വലിയൊരു പോരാട്ടത്തിലൂടെയാണ്.
ജൂണ്‍ മാസത്തിലെ രണ്ടാം ദിവസവും മരണപ്പട്ടിക ശൂന്യമായെന്നു അധികാരികൾ പ്രഖ്യാപിച്ചതു വലിയ ആത്മവിശ്വാസത്തോടെയാണ്. എങ്കിലും ഗുരുതരാവസ്ഥയിൽ 617 പേർ ഇപ്പോഴും വെന്റിലേറ്ററിലുണ്ടെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു.
മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ചയിൽ 34 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു.എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിൽ മരണമൊന്നും ഉണ്ടായിട്ടില്ല.
സ്പെയിനിൽ ഇതിനകം 27,127 മരണങ്ങൾ രേഖപ്പെടുത്തി.
ജോസ് കുന്പിളുവേലിൽ
88 ദിവസങ്ങൾക്കുശേഷം സ്പെയിനിൽ കോവിഡ് മരണമില്ലാത്ത ദിനം
12:50 AM Jun 04, 2020 | Deepika.com