വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിനെ നിയന്ത്രണത്തിലാക്കാൻ നിയമം കൊണ്ടുവന്ന ചൈനയ്ക്കെതിരേ ഉപരോധമടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാണിജ്യം, യാത്ര കാര്യങ്ങളിൽ ഹോങ്കോംഗിനു യുഎസ് നല്കിവന്ന പരിഗണന ഇനി ഉണ്ടാവില്ല. ഹോങ്കോംഗിനെയും ചൈനയെയും ഒരുപോലെയാകും ഇനി കാണുകയെന്ന് ട്രംപ് വ്യക്തമാക്കി.
ചൈനീസ് പാർലമെന്റ് ഹോങ്കോംഗ് സുരക്ഷാബിൽ പാസാക്കിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹോങ്കോംഗിൽ ചൈനയ്ക്കുള്ള അധികാരം ചോദ്യംചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണിത്. ചൈനീസ് സുരക്ഷാ ഏജൻസികൾക്ക് ഇനി ഹോങ്കോംഗിൽ പ്രവർത്തിക്കാനും കഴിയും.
ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോംഗ് 1997ലാണ് ചൈനയ്ക്കു കൈമാറിയത്. എന്നാൽ, ചൈനയിലും ഹോങ്കോംഗിലും വ്യത്യസ്ത നിയമങ്ങളാണ്. ഹോങ്കോംഗിൽ ജനങ്ങൾക്കു വ്യാപക സ്വാതന്ത്ര്യങ്ങളുണ്ട്. ചൈന സ്വാധീനം ശക്തമാക്കുന്നതിൽ അതിശക്ത പ്രതിഷേധങ്ങൾ അടുത്തിടെ ഹോങ്കോംഗ് ജനത നടത്തിയിരുന്നു. ഇതെല്ലാം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്നു.
ഹോങ്കോംഗിനെ ഇനി ചൈനയിൽനിന്നു വ്യത്യസ്തമായി കാണേണ്ടതില്ലെന്നു ട്രംപ് പറഞ്ഞു. ഒരു രാജ്യം, രണ്ടു ഭരണ സംവിധാനം എന്ന തത്വം ചൈന ഉപേക്ഷിച്ചു. ഹോങ്കോംഗുകാർക്ക് വൻ ദുരന്തമാണു സംഭവിച്ചിരിക്കുന്നത്. ചൈന അവരുടെ സ്വാതന്ത്ര്യത്തിന്റെ കഴുത്തിനു പിടിച്ചിരിക്കുന്നു. ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ ഉപരോധം കൊണ്ടുവരുമെന്ന് ട്രംപ് വ്യക്തമാക്കി. ഏന്തുതരം ഉപരോധങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
സുരക്ഷാ ഭീഷണി ഉണ്ടാക്കാൻ സാധ്യതയുള്ള ചൈനാക്കാരെ യുഎസിൽ പ്രവേശിപ്പിക്കില്ലെന്നും ട്രംപ് അറിയിച്ചു. യുഎസിൽ പഠിക്കുന്ന ചൈനീസ് വിദ്യാർഥികളിലെ കുറഞ്ഞൊരു ശതമാനത്തെ ഇതു ബാധിക്കാം.
ഹോങ്കോംഗ് ബിൽ: ചൈനയെ ലക്ഷ്യമിട്ട് ട്രംപ്
11:55 PM May 30, 2020 | Deepika.com