ബെയ്ജിംഗ്: പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ചൈനീസ് പാർലമെന്റ് ഇന്നലെ ഹോങ്കോംഗ് സുരക്ഷാബിൽ പാസാക്കി. ഇനി ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പരിഗണിക്കും. അട്ടിമറി, വിഘടനവാദം, ഭീകരപ്രവർത്തനം, വിദേശ ഇടപെടൽ എന്നിവ ഒഴിവാക്കുകയാണ് സുരക്ഷാബില്ലിന്റെ ലക്ഷ്യമെന്നു ചൈന വ്യക്തമാക്കി. ബിൽ പാസായ സാഹചര്യത്തിൽ ബെയ്ജിംഗ് സുരക്ഷാ ഏജൻസികൾക്ക് ഇനി ഹോങ്കോംഗിൽ ഓഫീസ് തുറന്നു പ്രവർത്തിക്കാം.
ഇതേസമയം, ഹോങ്കോംഗ് ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം ഹനിക്കുന്നതാണു ബില്ലെന്നു ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർ ആരോപിച്ചു.
ചൈനയുടെ റബർ സ്റ്റാന്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ നടന്ന വോട്ടെടുപ്പിൽ 2878 പ്രതിനിധികൾ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ഒരാൾ എതിർത്തു. ആറുപേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഹോങ്കോംഗ് നിയമനിർമാണ സഭയെ മറികടന്ന് ബെയ്ജിംഗ് ഇത്തരം ബിൽ കൊണ്ടുവന്നതിനെ നേരത്തേതന്നെ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർ ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ ഹോങ്കോംഗ് നിയമസഭയിൽനിന്ന് മൂന്നു ജനാധിപത്യവാദികളെ ഇന്നലെ പുറത്താക്കി. ചൈനീസ് ദേശീയഗാനത്തോട് അനാദരവു കാണിക്കുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ പരിഗണിക്കുന്ന വേളയിലായിരുന്നിത്.
ഹോങ്കോംഗ് സുരക്ഷാബില്ലിനെ യുഎസിനു പുറമേ യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയും അപലപിച്ചു. ഇന്നലെ യുഎൻ രക്ഷാസമിതിയിൽ ഈ പ്രശ്നത്തിൽ യുഎസും ചൈനയും ഏറ്റുമുട്ടി.
ചൈനയ്ക്കെതിരേ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഈയാഴ്ച ചൈനയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തുമെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഹോങ്കോംഗിന്റെ പ്രത്യേക പദവി നഷ്ടമായേക്കും
വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിന് വാണിജ്യകാര്യത്തിലും മറ്റും നൽകിയിരുന്ന പ്രത്യേക പരിഗണന റദ്ദാക്കാൻ യുഎസ് തയാറായേക്കുമെന്നു റിപ്പോർട്ട്. ഹോങ്കോംഗിന് നേരത്തേ ചൈന അനുവദിച്ചിരുന്ന സ്വയംഭരണം ഇല്ലാതായിരിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണം,ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ യുഎസിന്റെ പരിഗണനയിലുണ്ട്. പ്രത്യേക പദവി നഷ്ടമായാൽ ബിസിനസ് തലസ്ഥാനമെന്ന ഹോങ്കോംഗിന്റെ സ്ഥാനം നഷ്ടമാവും.
ഹോങ്കോംഗ് ബിൽ ചൈനീസ് പാർലമെന്റ് പാസാക്കി
11:43 PM May 28, 2020 | Deepika.com