വാഷിംഗ്ടൺ ഡിസി: യുഎസിലെ മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തിൽ കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫീസർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. കട കൊള്ളയടിക്കാൻ ശ്രമിച്ച ഒരാൾ ബുധനാഴ്ച വെടിയേറ്റു മരിച്ചു. ജനക്കൂട്ടം നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും പല കടകൾക്കും തീവയ്ക്കുകയും ചെയ്തു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മിനിയാപോളിസിനു പുറമേ ലോസ് ആഞ്ചലസ്, മെംഫീസ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോർജ് ഫ്ളോയിഡ് (46)എന്ന കറുത്ത വംശജനെ തിങ്കളാഴ്ച പോലീസ് ഓഫീസർ കൊലപ്പെടുത്തിയെന്നാണു കേസ്. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ പോലീസ് ഓഫീസർ മുട്ടുകുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടിട്ടുണ്ട്. ശ്വാസം മുട്ടുന്നുവെന്ന് ഫ്ളോയിഡ് പറയുന്നതും കേൾക്കാം. എട്ടുമിനിറ്റോളം ഓഫീസർ ഇയാളുടെ കഴുത്തിൽ മുട്ടുകുത്തിയിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫ്ളോയിഡ് മരിച്ചു. സംഭഴത്തെത്തുടർന്ന് ഡെറെക് എന്ന പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഇടപെടാതെ കാഴ്ചക്കാരായി നിന്ന മറ്റു മൂന്നു പോലീസുകാർക്കെതിരേയും കേസുണ്ട്.
മിനിയാപോളിസ് കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്താൻ എഫ്ബിഐയോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു. കറുത്ത വംശജരോടു മാപ്പുചോദിച്ച് മിനിയാപോളിസ് മേയർ ജേക്കബ് ഫ്രേ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
കറുത്ത വർഗക്കാരന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധം കനത്തു
11:43 PM May 28, 2020 | Deepika.com