വാഷിംഗ്ടൺ ഡിസി: സ്വതന്ത്ര ആശയ പ്രകാശനം തടസപ്പെടുത്തുന്ന ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾക്ക് പ്രസിഡന്റ് ട്രംപിന്റെ താക്കീത്. വേണ്ടിവന്നാൽ ഇവ അടച്ചുപൂട്ടാനും മടിക്കില്ലെന്നു ട്രംപ് പറഞ്ഞു.
തപാൽ വോട്ട് ക്രമക്കേടുകൾക്കു വഴിതെളിക്കുമെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്നം സൃഷ്ടിച്ചത്. വായനക്കാർ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയിൽ ട്വിറ്റർ കുറിച്ചു. ഇതാണു ട്രംപിനെ രോഷാകുലനാക്കിയത്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാനാണു ട്വിറ്റർ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
തപാൽവോട്ടു സംബന്ധിച്ച എന്റെ ട്വീറ്റ് തെറ്റാണെന്നു പറഞ്ഞ് വസ്തുതകൾ പരിശോധിക്കാനായി വ്യാജ വാർത്താ മാധ്യമങ്ങളായ സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയിലേക്ക് ലിങ്കു നൽകിയിരിക്കുകയാണ് അവർ. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ട്വിറ്ററിനെ അനുവദിക്കില്ല- ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
ട്വിറ്ററിനു ട്രംപിന്റെ താക്കീത്
11:36 PM May 27, 2020 | Deepika.com