റിയാദ്: കർഫ്യു നിയന്ത്രണങ്ങൾ പടിപടിയായി എടുത്തു കളയാനും രാജ്യത്തെ സാധാരണ ജീവിതം പുനഃസ്ഥാപിക്കാനും സൗദി ഭരണകൂടം തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് എസ്പിഎ റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ നിലനിൽക്കുന്ന 24 മണിക്കൂർ കർഫ്യു നിയന്ത്രണങ്ങൾ അവസാനിക്കുന്ന വ്യാഴാഴ്ച മുതലാണ് ഇളവ് ആരംഭിക്കുക. മക്ക ഒഴികെയുള്ള പ്രവിശ്യകളിലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക. നാളെ മുതൽ സ്വകാര്യ വാഹനങ്ങളിൽ രാവിലെ ആറു മുതൽ വൈകുന്നേരം മൂന്നുവരെ മക്ക ഒഴികെയുള്ള പ്രവിശ്യകളിലേക്കു യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമുണ്ടാകില്ല.
നിയന്ത്രണങ്ങൾ നീക്കുന്നതോടെ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാം. ഇരു ഹറമുകൾ ഒഴികെയുള്ള പള്ളികളിൽ ജുമുഅ നമസ്കാരം ആരംഭിക്കാനും കഫേ, റസ്റ്ററന്റുകൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാനും അനുമതി ലഭിക്കും. സർക്കാർ ഓഫീസുകളിൽ ഹാജർ നിയന്ത്രണങ്ങളും നീക്കും. ഉംറ നിയന്ത്രണങ്ങൾ നിലനിൽക്കും. ഇളവുകളുടെ ആദ്യഘട്ടം 28 വ്യാഴം മുതൽ 30 ശനി വരെയാണ്. രണ്ടാം ഘട്ടത്തിൽ 31 മുതൽ ജൂൺ രണ്ടു വരെയാണ്. ഈ ദിവസങ്ങളിൽ യാത്ര ഇളവുകൾ കാലത്ത് ആറു മുതൽ രാത്രി എട്ടു വരെ മക്ക ഒഴികെയുള്ള പ്രവിശ്യകളിൽ ലഭിക്കും. ജൂൺ 21ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾക്കു മക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും 24 മണിക്കൂറും യാത്ര ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. ജൂൺ അഞ്ചാം തീയതി വെള്ളിയാഴ്ച മുതൽ രാജ്യത്തെ പള്ളികളിൽ ജുമുഅ ആരംഭിക്കും.
ഷക്കീബ് കൊളക്കാടൻ
സൗദിയിൽ നിയന്ത്രണങ്ങൾ നീക്കുന്നു; ആഭ്യന്തര വിമാന സർവീസ് ഉടൻ
11:56 PM May 26, 2020 | Deepika.com