പ്രധാനമന്ത്രി നരേന്ദ്രമോദി അതു പറയില്ല. അതുകൊണ്ടു ധനമന്ത്രി നിർമല സീതാരാമനും അതു പറഞ്ഞിട്ടില്ല. പക്ഷേ ഡൽഹിയിൽ നിന്നു മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തേക്കു മാറിയ ശക്തികാന്തദാസിന് അവരുടെ മടി ആവശ്യമില്ല. അതുകൊണ്ടു തന്നെ ഇന്നലെ അദ്ദേഹം അതുതുറന്നു പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ സാന്പത്തിക വളർച്ചയില്ല. 2020-21-ൽ വളർച്ച ഉണ്ടാകാൻ പോകുന്നില്ല. ഒറ്റവാക്കിൽ മാന്ദ്യം എന്ന് അദ്ദേഹം പറഞ്ഞില്ലെന്നു മാത്രം.
കോവിഡിനു മുന്പേതന്നെ മുരടിപ്പിലായിരുന്ന സന്പദ്ഘടന ഇപ്പോൾ ശരിക്കും മാന്ദ്യത്തിലാണ്. നാല്പതു വർഷത്തിനുശേഷമുള്ള ആദ്യത്തെ വാർഷികമാന്ദ്യം.
നിരവധി നടപടികൾ
മാന്ദ്യത്തെ നേരിടാൻ റിസർവ് ബാങ്കിനുള്ള ഒട്ടുമിക്ക ആയുധങ്ങളും ശക്തികാന്തദാസ് ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. പലിശനിരക്കിൽ ഗണ്യമായ കുറവ് വരുത്തി. വാണിജ്യ ബാങ്കുകളുടെ പണലഭ്യത വർധിപ്പിപ്പിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു വായ്പയും പണലഭ്യതയും ഉറപ്പാക്കുന്ന നടപടികൾ എടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധി കൂട്ടി; അഡ്വാൻസ് വർധിപ്പിച്ചു;കയറ്റുമതി വായ്പ ഉദാരമാക്കി.
രണ്ടരമാസത്തിനിടെ അടിസ്ഥാനപലിശ 1.15 ശതമാനം കുറച്ചു. ബാങ്കുകൾക്കും വ്യവസായങ്ങൾക്കുമായി എട്ടുലക്ഷം കോടി രൂപയുടെ പണലഭ്യത കൂട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വേറൊരു 8.7 ലക്ഷം കോടിയുടെ കടപ്പത്രമിറക്കാനും സൗകര്യമുണ്ടാക്കി.
ഇനിയും പലിശ കുറയ്ക്കാനും പണലഭ്യത വർധിപ്പിക്കാനും തയാറാണെന്നു പണനയ കമ്മിറ്റിയും ഗവർണർ ദാസും വ്യക്തമാക്കി.
പ്രതീക്ഷ കുറവ്
റിസർവ് ബാങ്കിന്റെ നടപടികൾ കൂടാതെ 13 ലക്ഷം കോടിയുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു. അതിൽ 85 ശതമാനവും മധ്യ-ദീർഘകാല പദ്ധതികളാണ്. ഇപ്പോഴേക്കുള്ളത് ജിഡിപിയുടെ ഒരു ശതമാനത്തിൽ അല്പം കൂടിയ തുക മാത്രം.
ഇത്രയൊക്കെ ചെയ്താലും 2020-21ൽ രാജ്യത്തെ ജിഡിപി ചുരുങ്ങും. എത്ര ചുരുങ്ങും എന്നു റിസർവ് ബാങ്ക് പറഞ്ഞില്ല. അടുത്തയാഴ്ച അവസാനം ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) 2019-20 ലെ ജിഡിപിയുടെ ഒന്നാമത്തെ പുതുക്കിയ കണക്ക് പുറത്തുവിടും. അപ്പോൾ 2020-21-ന്റെ പ്രതീക്ഷ അറിയാം എന്നാണു ദാസ് പറഞ്ഞത്.
തളർച്ച പ്രതീക്ഷ
ഒരു പ്രവചനം നടത്തി മോശമാകാൻ റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നില്ല എന്നു ചുരുക്കം. എങ്കിലും നിക്ഷേപ ബാങ്കുകളുടെയും റേറ്റിംഗ് സ്ഥാപനങ്ങളുടെയും നിഗമനങ്ങൾ നമുക്കറിയാം. നിർമല സീതാരാമന്റെ പാക്കേജ് പ്രഖ്യാപനത്തിനു ശേഷമുള്ളതാണ് ആ നിഗമനങ്ങൾ. (തളർച്ച ശതമാനത്തിൽ) ഇങ്ങനെയൊരു സാന്പത്തികതളർച്ച സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടായിട്ടില്ല.
ഇരട്ടപ്രഹരം
ഈ സാഹചര്യം മാറ്റി വളർച്ചയുടെ വഴിയിലേക്ക് എളുപ്പം തിരിച്ചുവരുമെന്ന പ്രതീക്ഷയല്ല ഗവർണർ ദാസ് ഇന്നലെ പങ്കുവച്ചത്. “ആവശ്യവും ഉത്പാദനവും നഷ്ടമാക്കിയ ഇരട്ട പ്രഹരമാണ് ’’ ഇന്ത്യക്ക് ഏറ്റിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യവസായ ഉത്പാദനത്തിന്റെ 60 ശതമാനം നടക്കുന്ന പ്രദേശങ്ങൾ റെഡ്, ഓറഞ്ച് സോണുകളാണ്. മാർച്ച് തുടക്കം മുതൽ ജനങ്ങളുടെ ഉപഭോഗം തീരെ കുറഞ്ഞു. സ്വകാര്യ ഉപഭോഗമാണ് 60 ശതമാനം ഡിമാൻഡിനും ആധാരം. അതു കുറഞ്ഞപ്പോൾ ആവശ്യം കുറഞ്ഞു. വ്യവസായ ഉത്പാദനം കുത്തനെ ഇടിഞ്ഞു. കൃഷിയിൽ ഉത്പാദനം കൂടിയതും നല്ല മഴ പ്രതീക്ഷിക്കുന്നതുമാണ് ആശ്വാസവിഷയങ്ങൾ.
പക്ഷേ വിലക്കയറ്റകാര്യത്തിൽ ആശ്വാസസൂചന കാണുന്നില്ലെന്നു റിസർവ് ബാങ്ക് പറഞ്ഞു. സെപ്റ്റംബർ വരെ വിലകൾ ഉയർന്നു നില്ക്കും. തുടർന്നു കുറയുമോ എന്നു പിന്നീടേ പറയാൻ പറ്റൂ.
ഗാന്ധിജിയിൽ ആശ്രയം
മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ദാസ് ഇന്നലെ പണനയ അവലോകനം തുടങ്ങിയത്. ചക്രവാളം ഏറ്റവും ഇരുണ്ടിരിക്കുകയും നമ്മുടെ യുക്തി തോൽക്കുകയും ചെയ്യുന്നിടത്തു വിശ്വാസം ഏറ്റവും പ്രകാശമാനമാകുകയും നമ്മെ രക്ഷിക്കുകയും ചെയ്യും എന്നതായിരുന്നു അത്. അവലോകനത്തിന്റെ മധ്യഭാഗത്തു ദാസ് വീണ്ടും രാഷ്ട്രപിതാവിനെ ഉദ്ധരിച്ചു. “നമ്മൾ തട്ടിവീണെന്നു വരാം, പക്ഷേ വീണ്ടും ഉയരും’’. 1919 സെപ്റ്റംബർ ഏഴിന് ഗാന്ധിജി ഇതെഴുതുന്പോൾ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി ലോകത്തെ ഗ്രസിക്കുകയായിരുന്നു.
ആയുധങ്ങൾ ഉണ്ട്
കേന്ദ്ര ബാങ്ക് ഗവർണർ ആവനാഴിയിൽ ആയുധങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ഗാന്ധിജിയിലേക്കു പ്രത്യാശയ്ക്കായി തിരിഞ്ഞത്. ആയുധങ്ങൾ ഉണ്ട്. പലിശ ഇനിയും താഴ്ത്താം. സർക്കാരിന്റെ കമ്മി നികത്താൻ പണമടിച്ചു കൊടുക്കാം. ബാങ്കിതര കന്പനികളുടെ കടപ്പത്രങ്ങൾ വാങ്ങി അവയെ സജീവമാക്കാം. ഇങ്ങനെ പലതുമുണ്ട്.
പക്ഷേ ഇവ പ്രയോഗിക്കാനും പ്രയോഗിച്ചാൽ ഫലം ഉണ്ടാകാനും അനുകൂല കാലാവസ്ഥ ഉണ്ടാക്കേണ്ടതു ഗവൺമെന്റ് ആണ്.ഏതായാലും ഒരിക്കൽകൂടി സർക്കാരിനു മുന്പേ നീങ്ങി റിസർവ് ബാങ്ക് കരുതൽ കാണിച്ചു.
റ്റി.സി. മാത്യു
വീണ്ടും മുന്പേ നീങ്ങി റിസർവ് ബാങ്ക്
12:03 AM May 23, 2020 | Deepika.com