മുംബൈ: റിസർവ് ബാങ്ക് പണനയ കമ്മറ്റി (എംപിസി) യോഗം നേരത്തേ ആക്കുന്നത് ഇതു രണ്ടാംതവണ. ഏപ്രിലിൽ നടക്കേണ്ട യോഗം മാർച്ചിൽ നടത്തിയതും ജൂണിലെ യോഗം മേയിൽ നടത്തിയതും കോവിഡിനെയും ലോക്ക്ഡൗണിനെയും തുടർന്നുള്ള സാഹചര്യം നേരിടാൻ. രണ്ടു തവണയും സുപ്രധാനവും ഫലപ്രദവുമായ നടപടികൾ പ്രഖ്യാപിച്ചു.
പണലഭ്യത വർധിപ്പിക്കുകയും പലിശ കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം കയറ്റുമതിക്കും ചെറുകിട വ്യവസായങ്ങൾക്കും വേണ്ട നടപടികളും ഉണ്ടായി.
കയറ്റുമതി വായ്പ നൽകുന്ന എക്സിം ബാങ്കിനു 15000 കോടി രൂപയുടെ വായ്പ കൂടി നൽകി. കയറ്റുമതി വായ്പയുടെ കാലാവധി ഒരു വർഷത്തിൽ നിന്നു 15 മാസമായി കൂട്ടി. ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബിക്ക് നിലവിലുള്ള 15000 കോടിയുടെ പുനർവായ്പാ സംവിധാനം മൂന്നുമാസത്തേക്കു റോൾ ഓവർ ചെയ്യും.
കന്പനികൾക്കു മൂലധന സമാഹരണത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി പ്രഖ്യാപിച്ചു. ഒരു ഗ്രൂപ്പിനു നൽകാവുന്ന വായ്പയുടെ പരിധി 25 ശതമാനത്തിൽനിന്നു 30 ശതമാനമാക്കി. ഇത് ജൂൺ 30 വരെയാണ്.
വർക്കിംഗ് കാപ്പിറ്റൽ വായ്പയുടെ മോറട്ടോറിയം കാലത്തെ പലിശ ബാധ്യത അടുത്ത മാർച്ച് 31നകം അടച്ചുതീർക്കുന്ന പ്രത്യേക ടേം ലോൺ ആയി മാറ്റാൻ അനുവദിച്ചു.
എംപിസി നേരത്തേ ചേർന്നതു രണ്ടാം തവണ
12:03 AM May 23, 2020 | Deepika.com