ബ്രസൽസ്: വേനൽക്കാലം എന്നു കേൾക്കുന്പോഴേ അരയും തലയും മുറുക്കി യാത്രയ്ക്കൊരുങ്ങുന്നവരാണ് യൂറോപ്യൻ ജനത. കോവിഡ് -19 മഹമാരി വൻ തിരിച്ചടിയാകുന്പോഴും ടൂറിസം വഴി നേട്ടമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഇയു രാജ്യങ്ങളും അതിലെ ടൂർ ഓപ്പറേറ്റർമാരും. യൂറോപ്യൻ സന്പദ് വ്യവസ്ഥയുടെ മൂലക്കല്ലുകളിലൊന്നാണ് ടൂറിസം. ഇതിന്റെ ഭാഗമായ യാത്രകൾ, ഗതാഗത സംവിധാനങ്ങൾ, താമസ സൗകര്യം, ഭക്ഷണം, വിനോദോപാധികൾ, സംസ്കാരം എന്നിവ ചേർന്നാണു യൂറോപ്യൻ യൂണിയന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) പത്തു ശതമാനവും സംഭാവന ചെയ്യുന്നത്.
യൂറോപ്യൻ യൂണിയന്റെ പൊതുശരാശരി ഇതാണെങ്കിൽ സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ യൂറോപ്യൻ ശരാശരിയേക്കാൾ വളരെ മുകളിലാണു നിൽക്കുന്നത്. 267 മില്യൻ യൂറോപ്യൻ പൗരൻമാർ, അതായത്, യൂറോപ്യൻ യൂണിയനിലെ ആകെ ജനസംഖ്യയുടെ 62 ശതമാനം പേർ വർഷത്തിൽ ഒരിക്കലെങ്കിലും സ്വന്തം നിലയ്ക്കു വിനോദയാത്രകൾക്കു പോകുന്നവരാണ്. ഇവരിൽതന്നെ 78 ശതമാനം പേർ യൂറോപ്പിനുള്ളിൽ തന്നെയുള്ള ഏതെങ്കിലും സ്ഥലങ്ങളാണ് അവധിക്കാല ആഘോഷങ്ങൾക്കു തെരഞ്ഞെടുക്കാറുള്ളത്.
എന്നാൽ, നിലവിലെ യാത്രാ വിലക്കുകൾ എന്തായി തീരുമെന്ന ആശങ്കയാണ് ടൂറിസം മേഖലയെ അലട്ടുന്നത്.
ജൂണ് മുതൽ ഓഗസ്റ്റ് വരെയാണ് യൂറോപ്പിലെ ടൂറിസം സീസണിന്റെ പീക്ക് ടൈം. ഈ കാലയളവിൽ ശരാശരി 385 മില്യൻ യാത്രകളാണ് ഇവിടത്തുകാർ നടത്തുന്നത്. ശരാശരി 190 ബില്യൻ യൂറോയും ഇതിനായി ചെലവഴിക്കും.
അന്താരാഷ്ട്ര യാത്രകൾക്കു മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇക്കുറി ആഭ്യന്തര ടൂറിസത്തിലാണ് ശ്രദ്ധ. അന്താരാഷ്ട്ര യാത്രകളുടെ എണ്ണത്തിൽ അറുപതു ശതമാനം മുതൽ എണ്പതു ശതമാനം വരെ ഇടിവാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ കണക്കാക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങൾ മിക്കതും കൊറോണവൈറസ് വ്യാപനം നിയന്ത്രക്കുന്നതിൽ വിജയം കണ്ടെങ്കിലും രാജ്യാന്തര യാത്രകൾ അനുവദിക്കാൻ മാത്രം ആത്മവിശ്വാസമില്ല. അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറക്കാൻ ജർമനിയെ പോലുള്ള ചില രാജ്യങ്ങൾ മാത്രമാണ് ഇതിനകം തീരുമാനമെടുത്തിട്ടുള്ളത്. ടൂറിസം സീസണ് തുടങ്ങുന്ന സമയത്തോടെ ഇത്തരത്തിലുള്ള കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നു.
യൂറോപ്പിലെ തടസങ്ങൾ ക്രമേണ മാറ്റി എല്ലാം തുറന്നു പ്രവർത്തിയ്ക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ അഭ്യർഥിച്ചിരിക്കുകയാണ് ഇയു തലവൻ. നിയന്ത്രണങ്ങളോടെ ടൂറിസം സീസണിന്റെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗിക്കാനാണ് ആഹ്വാനം.
സഞ്ചാരികളെ ക്ഷണിച്ച് ഇറ്റലി
കൊറോണ മൂലം നട്ടംതിരിഞ്ഞ ഇറ്റലി തിരിച്ചുവരവിന്റെ പാതയിലാണ്. ടൂറിസംകൊണ്ടു പണം നേടുന്ന രാജ്യമെന്ന ഖ്യാതിയിൽനിന്നു സഞ്ചാരികൾക്ക് എത്രത്തോളം പ്രിയങ്കരമാണ് ഇറ്റലിയെന്നു വ്യക്തം. കോവിഡ് ഭീതിയുണ്ടെങ്കിലും വൈകാതെ സഞ്ചാരികൾ വീണ്ടും ഇറ്റലിയിലേക്കു വന്നു തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് രാജ്യത്തെ വിദേശകാര്യ മന്ത്രി ലുയിജി ഡി മയോ.
ഗ്രീസിലെ ടൂറിസം മേഖല തുറക്കും
ഏഥൻസ്: ഗ്രീസിലെ ടൂറിസം മേഖല ജൂണിൽ വീണ്ടും പ്രവർത്തന സജ്ജമാകുമെന്നു പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോടാകിസ്. അന്താരാഷ്ട്ര ചാർട്ടേഡ് വിമാനങ്ങൾ ജൂലൈ മുതൽ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂണ് 15ന് ടൂറിസം സീസണ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സീസണൽ ഹോട്ടലുകൾക്കും പ്രവർത്തനം തുടങ്ങാം. ഈ വേനൽക്കാലത്തോടെ കൊറോണ വൈറസിനോടു യാത്ര പറയാമെന്നും രാഷ്ട്രത്തോടായി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗ്രീക്ക് സന്പദ് വ്യവസ്ഥയിലെ നിർണായക ഘടകങ്ങളിലൊന്നാണ് ടൂറിസം. കൊറോണ വൈറസ് ബാധ കാരണം മേഖലയുടെ പ്രവർത്തനം മരവിച്ചതു സന്പദ് വ്യവസ്ഥയ്ക്കു വലിയ ആഘാതമാണു നൽകുന്നത്.
ജോസ് കുന്പിളുവേലിൽ
പ്രതിസന്ധിയെ മറികടക്കാൻ ടൂറിസം സീസണിൽ കണ്ണുനട്ട് യൂറോപ്യൻ യൂണിയൻ
01:07 AM May 22, 2020 | Deepika.com