ബെയ്ജിംഗ്: കോവിഡ് രോഗം പടർന്നതിനെത്തുടർന്നു മാറ്റിവച്ച ചൈനീസ് പാർലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം.
ഇന്നലെ ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളിൽ ചേർന്ന ചൈനീസ് പീപ്പിൾസ് കൺസൾട്ടേറ്റീവ് കോൺഫ്രൻസിൽ പ്രസിഡന്റ് ഷി ചിൻപിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചാണ് എത്തിയത്. ചിൻപിംഗും പ്രധാനമന്ത്രി ലെ കെക്വിയാംഗും ഉൾപ്പെടെ ചിലർ മാസ്ക് ധരിച്ചില്ല. ചുരുക്കം റിപ്പോർട്ടർമാർക്കും വിദേശ നിരീക്ഷകർക്കും നയതന്ത്രപ്രതിനിധികൾക്കും മാത്രമേ ഇന്നലത്തെ സമ്മേളനത്തിൽ പ്രവേശനം അനുവദിച്ചുള്ളു. കോവിഡ് മൂലം മരിച്ചവരെ അനുസ്മരിച്ച് മൗനാചരണത്തോടെയായിരുന്നു സമ്മേളനം തുടങ്ങിയത്.
ഇന്നാരംഭിക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസ് (പാർലമെന്റ്) സമ്മേളനത്തിൽ സാന്പത്തിക, സാമൂഹിക ലക്ഷ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രി പ്രസംഗിക്കും. വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപകനാശം വിതച്ചതിനെത്തുടർന്നാണ് മാർച്ചിൽ നടക്കേണ്ട പാർലമെന്റ് സമ്മേളനം മാറ്റിവച്ചത്. സമ്മേളനത്തിന്റെ കാലാവധി ഒരാഴ്ചയായി വെട്ടിച്ചുരുക്കുകയും ചെയ്തു. റബർ സ്റ്റാന്പ് പാർലമെന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസ് നിരവധി ബില്ലുകൾ അവതരിപ്പിച്ചു പാസാക്കും.
കോവിഡ് മഹാമാരിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിയന്ത്രണ വിധേയമാക്കാൻ ചൈനയ്ക്കു കഴിഞ്ഞെന്ന് പീപ്പിൾസ് കൺസൾട്ടേറ്റീവ് കോൺഫ്രൻസിന്റെ വക്താവ് ഗുവെ വെയ്മിൻ പറഞ്ഞു. ഇതുവരെ 4634 പേരാണു ചൈനയിൽ കോവിഡ് ബാധിച്ചു മരിച്ചത്. രോഗബാധിതരുടെ എണ്ണം 82,967 ആണ്. 84 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.
ചൈനീസ് പാർലമെന്റ് സമ്മേളിക്കുന്നു
11:09 PM May 21, 2020 | Deepika.com