നോണ് ബാങ്കിംഗ് ഫിനാൻസ് രംഗത്തും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലോക്ക് ഡൗണ് കാലത്തുണ്ടാകാവുന്ന നഷ്ടങ്ങൾ , മാറ്റിവയ്ക്കേണ്ടിവന്ന പദ്ധതികൾ, തുടർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി ആശങ്കകളും നിർദേശങ്ങളും പങ്കുവയ്ക്കുകയാണ് ഐ.സി. എൽ ഫിൻകോർപ് മാനേജിംഗ് ഡയറക്ടർ കെ.ജി. അനിൽകുമാർ.
ലോക്ക് ആയ സന്പദ്വ്യവസ്ഥ
രാജ്യം രണ്ടുമാസത്തോളമായി ലോക്ക് ഡൗണിലാണ്.പല വ്യവസായങ്ങളും ഈ കാലയളവിൽ തകർന്നടിഞ്ഞു. കാരണം, ബിസിനസ് നടക്കുന്നില്ലെങ്കിലും ചെലവിന്റെ വലിയൊരു ഭാഗം അവർ വഹിക്കേണ്ടിവരുന്നു.
ഇത് ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖല എൻബിഎഫ്സികളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ആണ്. ജീവനക്കാരുടെ വേതനം ഒരു പ്രധാന ചെലവാണ്. കാരണം ഇത് വളരെയേറെ ആൾശേഷി ആവശ്യമുള്ള മേഖലയാണ്.
പ്രതിസന്ധിയിലും രോഗത്തോടു സന്ധിയില്ല!
രോഗപ്രതിരോധത്തിനു തന്നെയാണ് പ്രാധാന്യം. ഈ പകർച്ചവ്യാധിക്കെതിരായ യുദ്ധം ഒരു കൂട്ടായ ശ്രമമായതിനാൽ തന്നെ ഞങ്ങളുടെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ തോതിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഞങ്ങൾ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെ പാലിച്ചു. പക്ഷേ അതിജീവനം എന്നത് സാന്പത്തിക അവസ്ഥയെ ആശ്രയിച്ചുതന്നെയാണ്.
എൻബിഎഫ്സി എന്ന ആശ്രയം
ഈ കാലയളവിലെ സാന്പത്തിക ഞെരുക്കങ്ങൾ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ഉപയോക്താക്കളെയും ബാധിച്ചതിനാൽ വായ്പാ തിരിച്ചടവിനെയും അത് ഗണ്യമായി ബാധിച്ചു. അതിനനുസരിച്ച് പണലഭ്യതയ്ക്കും തടസങ്ങളുണ്ടായി. വായ്പയെടുക്കുന്ന ജനങ്ങളുടെ വലിയൊരു ശതമാനവും എൻബിഎഫ്സികളെയാണ് സമീപിക്കുന്നത്. കഴിയുംവിധം ഞങ്ങളത് നിറവേറ്റുന്നു.
പ്രതീക്ഷയുടെ രണ്ടാം ഘട്ടം
സർക്കാരും ആർബിഐയും എൻബിഎഫ്സികൾക്ക് നിരവധി റിക്കവറി പാക്കേജുകൾ വാഗ്ദാനം ചെയ്തു. ആ പ്രഖ്യാപനങ്ങളെ ഹാർദമായി സ്വാഗതം ചെയ്യുന്നു. ചെറുകിട, ഇടത്തരം എൻബിഎഫ്സികൾക്കു പണലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിക്കുകയുണ്ടായി. 50,000 കോടി രൂപയുടെ ടാർഗെറ്റഡ് ലോംഗ് ടേം റീപോ ഓപ്പറേഷൻസ് വഴി എൻബിഎഫ്സികൾക്കു നൽകുന്ന പുതിയ സഹായത്തെ എൻബിഎഫ്സി സംരംഭകർ വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നത്. 30000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പാക്കേജിനും എൻബിഎഫ്സികൾക്ക് ഭാഗിക ക്രെഡിറ്റ് ഗാരന്റി സ്കീമിനുമായി 45000 കോടി രൂപ പ്രഖ്യാപിച്ച സർക്കാർ നയവും അഭിനന്ദനാർഹമാണ്.
വേണം ബൂസ്റ്റിംഗ് നടപടികൾ
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രാജ്യത്തെ സാന്പത്തിക ഇടനിലക്കാരാണ്, അതിനാൽ തന്നെ സർക്കാരും ആർബിഐയും ചില നിർദിഷ്ട നടപടികൾ സ്വീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ആഗ്രഹിക്കുന്നു.
* ചെറുകിട, ഇടത്തരം എൻബിഎഫ്സികൾക്ക് വായ്പ നൽകുന്നത് മിക്ക ബാങ്കുകളും ഒഴിവാക്കുന്നതായി തോന്നുന്നു. പണലഭ്യത പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ബാങ്കുകളെ പ്രേരിപ്പിക്കാനും ഇടത്തരം എൻബിഎഫ്സികൾക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുവാനും ഞങ്ങൾ റിസർവ് ബാങ്കിനോട് അഭ്യർഥിക്കുന്നു.
* എൻപിഎ നിർണയ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണ്
* ജീവനക്കാർക്കായുള്ള ചെലവു നിറവേറ്റുന്നതിന് സർക്കാരുകളിൽനിന്നു ചില ഇളവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിന്റെ ഒരു ഭാഗം വേതന സബ്സിഡിയായി സ്ഥാപനത്തിന് തിരിച്ചുനൽകുന്ന പദ്ധതികൾ ചില രാജ്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത് സ്റ്റാഫ് വെൽഫെയർ ഫണ്ടുകൾ, ഇഎസ്ഐ ഫണ്ട് അല്ലെങ്കിൽ ഗവണ്മെന്റുമായ് ബന്ധപ്പെടുന്ന മറ്റേതെങ്കിലും അടിയന്തര ഫണ്ട് എന്നിവയിൽനിന്നു കണ്ടെത്താവുന്നതാണ്.
* പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി ഒരു നിശ്ചിത കാലയളവിലേക്ക് യൂട്ടിലിറ്റി ചാർജുകൾ കുറയ്ക്കാനും സർക്കാരുകൾക്ക് സാധിക്കുകയാണെങ്കിൽ അത് ചെറുകിട ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സഹായിക്കുന്നതാണ്.
* ആദായനികുതിയിലും വിൽപ്പന നികുതിയിലും ഗവണ്മെന്റിന് ഇളവുകൾ നൽകാവുന്നതാണ്. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ നികുതികളിന്മേൽ ഈടാക്കുന്ന പിഴപ്പലിശകളിലും ആശ്വാസദായകമായ നടപടികൾ ആശാവഹമാണ്.
സാധാരണക്കാരുടെ ബാങ്ക്
ഗ്രാമീണ മേഖലയിലും സാധാരണക്കാർക്കിടയിലുമാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പ്രധാനമായും സേവനം ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ പണലഭ്യത നിലനിർത്തുന്നതിന് ഈ മേഖലയെ ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. റിക്കവറി പാക്കേജുകൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്താൻ റിസർവ് ബാങ്കും സർക്കാരും നടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമാണ്.
ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ വലിയ പ്രതിസന്ധികൾ
10:20 PM May 21, 2020 | Deepika.com