കൊച്ചി: സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പകളെ ആശ്രയിച്ചും കൃഷിചെയ്യുന്ന പൈനാപ്പിള്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്ന് ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷൻ. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു പ്രസിഡന്റ് ജയിംസ് ജോര്‍ജ്, സെക്രട്ടറി അഡ്വ. ജോജോ ജോസഫ്, വൈസ് പ്രസിഡന്റ് വി.പി. ആന്റണി, ട്രഷറര്‍ ജോസ് കളപ്പുര എന്നിവർ ആവശ്യപ്പെട്ടു.
പ്രളയങ്ങള്‍ വലിയനഷ്ടമാണ് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് വരുത്തിവച്ചത്. അവയുണ്ടാക്കിയ കടബാധത്യയില്നിന്നു മുഴുവനായും കരകയറുന്നതിന് മുമ്പാണ് കോവിഡ് എത്തിയത്. വിളവെടുക്കാതെ നശിച്ചുപോകുന്നതും വിലയിടിവും മൂലം ഈ സീസണില്‍ മൊത്തം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു കണക്കാക്കുന്നു.
നിലവില്‍ 15 രൂപയാണ് സംഭരണവില. ഉത്പാദനച്ചെലവിന് ആനുപാതികമായി 25 രൂപയെങ്കിലുമായി വില പുനര്‍നിര്‍ണയിക്കണം. ലോക്ക് ഡൗണ്‍ കാലത്ത് നശിച്ചതും വിളവെടുത്തതുമായ മുഴുവന്‍ പൈനാപ്പിളിനും കിലോഗ്രാമിന് 10 രൂപ പ്രകാരം സഹായധനം നല്‍കണം. വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണം. ചെറുകിടസംരംഭകര്‍ക്ക് വൈനും വീര്യം കുറഞ്ഞ മദ്യവും പൈനാപ്പിളില്‍നിന്ന് ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സര്‍ക്കാർ ഇടപെടൽ ആവശ്യമെന്ന് പൈനാപ്പിൾ കർഷകർ
10:20 PM May 21, 2020 | Deepika.com