മസ്കറ്റ്: ഇന്നലെ 220 വിദേശികൾക്കും 152 സ്വദേശികൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സുൽത്താനേറ്റ് ഓഫ് ഒമാനിൽ വൈറസ് ബാധിതരുടെ എണ്ണം 6043 ആയി. മരണം 27. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ സലാലയിൽനിന്നു കോഴിക്കോട്ടേക്കും മസ്കറ്റിൽനിന്നു ബംഗളൂരുവിലേക്കും എയർ ഇന്ത്യ അധികസർവീസ് നടത്തി.
വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ മസ്കറ്റിലെ പ്രവാസികൾ കൂടുതൽ വിമാനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ചാണു യാത്രക്കാരുടെ പട്ടിക തയാറാക്കുന്നത്.
മുഖാവരണങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരേ കർശന നടപടികളെടുക്കുമെന്നു മസ്കറ്റ് മുനിസിപ്പൽ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാനിൽ ഈദ് പ്രമാണിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. മേയ് 23 തുടങ്ങി 27 വരെയാണ് പൊതു സ്വകാര്യ മേഖലയ്ക്ക് അവധി.
ഇതിനിടെ, ഈദ് അവധിയോടനുബന്ധിച്ചുള്ള എല്ലാ കൂട്ടായ്മകളും ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി )ആവശ്യപ്പെട്ടു. വീട് സന്ദർശനങ്ങൾ, പരന്പരാഗത രീതിയിലുള്ള ആഘോഷങ്ങൾക്കുൾപ്പെടെ കോവിഡ് പ്രതിരോധത്തിനായി രൂപം കൊണ്ട ഉന്നതാധികാര സമിതിയായ സുപ്രീം കമ്മിറ്റിയുടെ കർശന വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവർ കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ആർ.ഒ.പി അറിയിച്ചു. ഇന്നലെ ഒരു ഒമാനി റിയാലിന് 196 രൂപ 40 പൈസയായിരുന്നു വിനിമയ നിരക്ക്.
സേവ്യർ കാവാലം
ഒമാനിൽ ഇന്നലെ 372 രോഗികൾ: കൂടുതൽ വിമാനങ്ങൾ കാത്ത് പ്രവാസികൾ
12:00 AM May 21, 2020 | Deepika.com