ബർലിൻ: കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും സഹായം നൽകുന്നതിന് ജർമൻ ചാൻസലർ ആംഗല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുന്നോട്ടുവച്ച സംയുക്ത നിർദേശത്തിൽ 50,000 കോടി യൂറോയുടെ യൂറോപ്യൻ റിക്കവറി ഫണ്ട് രൂപീകരിക്കാൻ ധാരണയായി.
കോവിഡ്-19 പ്രതിസന്ധിയിൽ നിന്നും യൂറോപ്യൻ സന്പദ്വ്യവസ്ഥയെ കരകയറ്റാൻ അവതരിപ്പിച്ച സഹായധനത്തിനാണ് ജർമനിയും ഫ്രാൻസും കൈകോർത്തത്. താത്കാലിക അടിയന്തര സഹായം എന്ന നിലയിലാണ് ഇതു രൂപീകരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ പേരിൽ സാന്പത്തിക വിപണികളിൽനിന്ന് പണം സ്വരൂപിച്ച് യൂറോപ്യൻ കമ്മിഷനാണ് ഈ ഫണ്ട് കൈകാര്യം ചെയ്യേണ്ട തെന്നും ജർമൻ ചാൻസലർ അംഗലാ മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും സംയുക്ത വീഡിയോ കോണ്‍ഫറൻസിൽ വിശദീകരിച്ചു.
ഇറ്റലി, സ്പെയിൻ തുടങ്ങിയ പ്രതിസന്ധി കൂടുതലായുള്ള രാജ്യങ്ങൾക്കാണു ഗ്രാന്റുകൾ കൂടുതൽ ലഭിക്കുക. തിരിച്ചടയ്ക്കേണ്ടാത്ത രീതിയിലുള്ള ധനസഹായമാണ് ഈ ഫണ്ടിൽനിന്നു നൽകുന്നത്. അടുത്ത വർഷത്തെ യൂറോപ്യൻ യൂണിയൻ ബജറ്റിൽ ഇത് ഉൾപ്പെടുത്താവുന്നതാണ്. യൂറോപ്യൻ യൂണിയനെ പുനരുദ്ധരിക്കാനായിരിക്കണം ഈ പണം ചെലവാക്കേണ്ട തെന്നും ഇരു നേതാക്കളും പറഞ്ഞു.
യൂറോപ്യൻ യൂണിയൻ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഫ്രഞ്ച് - ജർമൻ മുന്നേറ്റം യൂറോപ്യൻ യൂണിയനിൽ ഐക്യം ഉറപ്പാക്കുമെന്ന് മെർക്കൽ പറഞ്ഞു. കൊറോണ വൈറസ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യത്യസ്ത അളവിലുള്ള സ്വാധീനം ചെലുത്തിയതിനാൽ, യൂണിയനിലെ ഏകീകരണം അപകടത്തിലാണന്നും മെർക്കൽ പറഞ്ഞു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ സാന്പത്തിക വീണ്ടെടുക്കൽ പദ്ധതി മേയ് 27 ന് പ്രഖ്യാപിക്കും. ജർമൻ- ഫ്രഞ്ച് നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനമെന്ന് കമ്മീഷൻ പ്രസ്താവിച്ചു.
ഈ പദ്ധതി സ്വാഗതാർഹമാണന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് പറഞ്ഞു.
ഈ പദ്ധതി കൊറോണയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ യൂറോപ്പിനെ പുനരുജ്ജീവിപ്പിക്കുമെന്ന് ജർമൻ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതുവരെ കാണിച്ചതിനേക്കാൾ കൂടുതൽ ഐക്യദാർഢ്യം ഉണ്ടാവുമെന്ന് യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് കതറിന ബാർലി (എസ്പിഡി) പറഞ്ഞു. എന്നാൽ ഇത് പിൻവാതിലിലൂടെ നിരവധി ബാധ്യതകളിലേക്കു നയിക്കുമെന്ന് സിഎസ്യു പാർട്ടിയിലെ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് മൈക്കൽ ബാക്ക് പറഞ്ഞു.
യൂറോപ്യൻ സഹായം ഫലപ്രദമായി ഉപയോഗിച്ചതിൽ മുന്നിൽ ജർമനി
ബർലിൻ: കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയൻ അനുവദിച്ച രണ്ടു ലക്ഷം കോടി യൂറോയുടെ സ്റ്റേറ്റ് എയ്ഡ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച രാജ്യം ജർമനി. ഇതിന്റെ 51 ശതമാനവും ജർമനി വിനിയോഗിച്ചപ്പോൾ, രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസ് 17 ശതമാനത്തിലാണ് നിൽക്കുന്നത്. 15.5 ശതമാനവുമായി ഇറ്റലി മൂന്നാമതും നാല് ശതമാനവുമായി യുകെ നാലാമതും മൂന്ന് ശതമാനവുമായി ബെൽജിയം അഞ്ചാമതുമാണ്. പോളണ്ടാണ് രണ്ടര ശതമാനവുമായി ആറാം സ്ഥാനത്ത് നിൽക്കുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ അര ശതമാനത്തിനും 1.4 ശതമാനത്തിനുമിടയിൽ.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജർമനിയിൽ പ്രവർത്തിക്കുന്ന കന്പനികൾക്ക് യൂറോപ്യൻ സഹായം കൂടുതലായി ലഭിച്ചതാണ് ഇത്രയും വലിയ അന്തരത്തിനു കാരണം. എന്നാൽ, ഈ കന്പനികളുമായി കരാറുകളുള്ള ഇതര യൂറോപ്യൻ കന്പനികൾക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തുന്നു.
ജർമനി വിദേശ സഹായ പദ്ധതി പൊളിച്ചെഴുതി
ബർലിൻ: ബുദ്ധിമുട്ട് നേരിടുന്ന വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനുള്ള പദ്ധതി സമൂലമായി ജർമനി പരിഷ്കരിച്ചു. ഇത്തരത്തിൽ സഹായം നൽകുന്ന രാജ്യങ്ങളുടെ എണ്ണം അറുപതായി പരിമിതപ്പെടുത്താനും നൽകുന്ന തുകയിൽ കുറവ് വരുത്താനും ധാരണയായി.
ബുറുണ്ടി, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ പുതിയ ലിസ്റ്റിൽ ഉൾപ്പെടില്ലെന്ന് ജർമൻ സാന്പത്തിക സഹകരണ വികസനമന്ത്രി ഗെർഡ് മുള്ളർ വ്യക്തമാക്കി. അഴിമതി, മനുഷ്യാവകാശ ലംഘനം, ദുർഭരണം എന്നീ ഘടകങ്ങൾ കണക്കാക്കിയാണ് രാജ്യങ്ങൾക്ക് സഹായം നിഷേധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
85 രാജ്യങ്ങൾക്കാണ് ജർമനി ധനസഹായം നൽകിവരുന്നത്. പ്രതിവർഷം 1,000 കോടി യൂറോ ജർമനി ഇതിനായി നീക്കിവയ്ക്കുന്നു. സൽഭരണവും മനുഷ്യാവകാശങ്ങൾക്കു മാന്യതയും അഴിമതിവിരുദ്ധ നടപടികളും ഉറപ്പാക്കുന്ന രാജ്യങ്ങൾക്കു മാത്രമേ ഭാവിയിലും സഹായം ലഭ്യമാക്കൂ എന്നും മന്ത്രി വിശദീകരിച്ചു.
ജൂണ്‍ മധ്യത്തോടെ ജർമനി അന്താരാഷ്ട്ര യാത്രാവിലക്ക് നീക്കും
ബർലിൻ: അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്ക് ജൂണ്‍ മധ്യത്തോടെ നീക്കാൻ ജർമൻ സർക്കാർ ഏകദേശ ധാരണയിലെത്തി. വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് ആണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ജർമൻകാർക്ക് ഈ വേനലവധിക്കാലത്ത് യൂറോപ്യൻ വിനോദസഞ്ചാരങ്ങൾ നടത്താൻ സാധിക്കുമെന്നും എന്നാൽ, ചില നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. യൂറോപ്യൻ യൂണിയനു പുറത്തുനിന്നു വരുന്നവർക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ തുടരും.
ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ യൂണിയന് 50,000 കോടി യൂറോയുടെ കൈത്താങ്ങുമായി ഫ്രാൻസും ജർമനിയും
12:21 AM May 20, 2020 | Deepika.com