കാഠ്മണ്ടു/ന്യൂഡൽഹി: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം അംഗീകരിച്ചു. ഇതോടെ ഇന്ത്യ-നേപ്പാൾ ബന്ധം അങ്ങേയറ്റം വഷളായി.
ചൈനയുടെ പ്രേരണയിലാണു നേപ്പാൾ അതിർത്തി മാറ്റിവരയ്ക്കുന്നതെന്ന് ഇന്ത്യ കരുതുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയുൾപ്പെട്ട പ്രദേശമാണ് തർക്കവിഷയമായി നേപ്പാൾ ഉന്നയിക്കുന്നത്.
നേപ്പാൾ, ചൈന എന്നിവയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന പ്രദേശമാണു കാലാപാനി. ഇതിലൂടെയാണ് കൈലാസ-മാനസസരോവർ തീർഥാടകർ പോകുന്നത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗഡ് ജില്ലയുടെ ഭാഗമാണ് ലിംപിയാധുര മുതൽ ലിപുലേഖ് വരെയുള്ള പ്രദേശം. ഈ പ്രദേശത്തെ കാളി നദിയാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയായി 1816-ലെ സുഗൗലി ഉടന്പടിയിൽ പറയുന്നത്. കാളി നദി കാലാപാനിയുടെ പടിഞ്ഞാറുവശത്തേതാണെന്നു നേപ്പാളും കാലാപാനിയുടെ കിഴക്കുവശത്തേതാണെന്ന് ഇന്ത്യയും പറയുന്നു. 1962 മുതൽ ഇന്ത്യൻ സൈനികപോസ്റ്റ് ഇവിടെയുണ്ട്.
ലിപുലേഖ് ചുരം ചൈനയുമായി വാണിജ്യത്തിന് ഉപയോഗിക്കുന്നു. ഈ മേഖലയിലെ ഉയർന്ന മലനിരകൾ ചൈനീസ് സേനയെ നിരീക്ഷിക്കാൻ സഹായിക്കുന്നു. 372 ചതുരശ്ര കിലോമീറ്ററുള്ള ഈ പ്രദേശത്ത് ഇന്ത്യ കഴിഞ്ഞവർഷം ഒരു റോഡ് നിർമിച്ചിരുന്നു. അതു കഴിഞ്ഞമാസം തുറന്നശേഷമാണ് നേപ്പാൾ തർക്കം ഉന്നയിച്ചുതുടങ്ങിയത്. ധാർചുലയിൽനിന്നു ലിപുലേഖിലേക്കുള്ള റോഡ് കൈലാസ-മാനസസരോവർ തീർഥാടകരുടെ യാത്രാസമയം കുറയ്ക്കും.
കാലാപാനി ഉൾപ്പെടുത്തി നേപ്പാൾ ഭൂപടമിറക്കി
12:21 AM May 20, 2020 | Deepika.com