സിംഗപ്പൂർ: മലേഷ്യയിൽനിന്ന് ഇന്ത്യ വീണ്ടും പാമോയിൽ വാങ്ങിത്തുടങ്ങി. നാലുമാസമായി മലേഷ്യൻ എണ്ണ ഇന്ത്യ ഒഴിവാക്കുകയായിരുന്നു.
മലേഷ്യയിലെ ഭരണമാറ്റത്തെ തുടർന്നാണ് ഇന്ത്യ നിലപാട് മാറ്റിയത്. മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ഇന്ത്യയെ പരസ്യമായി വിമർശിച്ചിരുന്നു. ജമ്മു-കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും പൗരത്വ നിയമഭേദഗതിയെയും മഹാതിർ വിമർശിച്ചിരുന്നു. മലേഷ്യയുമായി നല്ല വ്യാപാരബന്ധം പുലർത്തുന്ന ഇന്ത്യയെ മഹാതിർ വിമർശിച്ചത് ഇന്ത്യൻ നേതൃത്വത്തെ ചൊടിപ്പിച്ചു. മലേഷ്യയിൽനിന്ന് ഏറ്റവുമധികം പാമോയിൽ വാങ്ങിയിരുന്നത് ഇന്ത്യയാണ്. ഇന്ത്യ മലേഷ്യൻ പാമോയിൽ വാങ്ങുന്നതു നിർത്തിവച്ചു. വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെ മലേഷ്യ വിട്ടുതരാത്തതും ഇന്ത്യക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
മഹാതിർ നയിച്ച കൂട്ടുകക്ഷി മന്ത്രിസഭ ഫെബ്രുവരി അവസാനം തകർന്നു. 94 വയസുള്ള മഹാതിറിനു പകരം 72 വയസുള്ള മുഹിയിദ്ദീൻ യാസിൻ മാർച്ച് ആദ്യം പ്രധാനമന്ത്രിയായി. ഇന്ത്യയുമായുള്ള ബന്ധം നേരേയാക്കുന്നതിന് യാസിൻ തുടക്കംമുതലേ ശ്രമിച്ചു.
ഇതേത്തുടർന്ന് ഇന്ത്യയിൽനിന്ന് അരിയും പഞ്ചസാരയും വാങ്ങാൻ കഴിഞ്ഞദിവസം മലേഷ്യ കരാർ ഉണ്ടാക്കി. ഒരുലക്ഷം ടൺ ആണ് മലേഷ്യ വാങ്ങുക. മ്യാൻമർ, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ അരികയറ്റുമതിക്കാർ കയറ്റുമതി കുറച്ചതും വില കൂട്ടിയതും ഇന്ത്യയെ ആശ്രയിക്കാൻ മലേഷ്യയെ നിർബന്ധിതമാക്കുകയായിരുന്നു. പഞ്ചസാരയുടെ കാര്യവും അങ്ങനെതന്നെ. ഈ കരാറുകൾക്കു ശേഷമാണ് ഇന്ത്യൻ കന്പനികൾ പാമോയിൽ വാങ്ങാൻ കരാർ ഉണ്ടാക്കിയത്. കഴിഞ്ഞവർഷം ഇന്ത്യ 90 ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്തിരുന്നു. ഇതിൽ 44 ലക്ഷം ടണ്ണും മലേഷ്യയിൽനിന്നാണ്.
ഇന്ത്യ വീണ്ടും മലേഷ്യൻ പാമോയിൽ വാങ്ങുന്നു
12:15 AM May 20, 2020 | Deepika.com