ജനീവ: കോവിഡ്-19 രോഗബാധയുടെ ഉദ്ഭവം കണ്ടെത്താൻ അന്വേഷണത്തിനു ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) തീരുമാനിച്ചേക്കും. യൂറോപ്യൻ യൂണിയൻ ഇതു സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിന് ഇന്ത്യയടക്കം നൂറിലേറെ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. സംഘടനയുടെ സുപ്രധാന സമിതിയായ വേൾഡ് ഹെൽത്ത് അസംബ്ലി ഇന്നലെ തുടങ്ങി, ഇന്നു സമാപിക്കും. അവസാന നിമിഷം ചൈന പ്രമേയത്തെ അനുകൂലിക്കുമെന്നറിയിച്ചു.
അമേരിക്കൻ ഭരണകൂടത്തിന്റെ പ്രേരണയിലാണ് ഇങ്ങനെയൊരു പ്രമേയം വന്നത്. ഓസ്ട്രേലിയയും മുൻപന്തിയിലുണ്ട്. വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന അസംബ്ലിയിൽ റഷ്യയും പ്രമേയത്തെ അനുകൂലിക്കുന്നതു നിർണായകമായി. സമീപകാലത്തു ലോകവേദികളിൽ ചൈനയ്ക്കൊപ്പമായിരുന്നു റഷ്യ. കോവിഡ്-19 ബാധിച്ചവരുടെ സംഖ്യയിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണു റഷ്യ. ചൈനയുടെ നിലപാടു മാറാൻ റഷ്യൻ മാറ്റവും കാരണമായി.
കോവിഡ്-19നു കാരണമായ സാർസ്-കോവ്-2 എന്ന ഇനം കൊറോണ വൈറസ് ചൈനയിലെ വുഹാനിൽനിന്നാണു ലോകം മുഴുവൻ പടർന്നതെന്നാണ് വിശ്വാസം. ഇതു വുഹാനിലെ ഒരു ലബോറട്ടറിയിൽ ഉണ്ടാക്കി അബദ്ധത്തിലോ മനഃപൂർവമോ പടർത്തിയതാണെന്ന് യുഎസ് ഭരണകൂടം പലവട്ടം ആരോപിച്ചിരുന്നു. അമേരിക്ക ഉണ്ടാക്കിയതാണു വൈറസ് എന്നു ചൈനയും ആരോപിക്കുന്നു. ചൈനീസ് വിദേശമന്ത്രാലയ ഉദ്യോഗസ്ഥർ പലവട്ടം ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണു സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം വേൾഡ് ഹെൽത്ത് അസംബ്ലിയുടെ പരിഗണനയ്ക്കു വരുന്നത്. ഇപ്പോൾ ഇങ്ങനെയൊരന്വേഷണത്തിന്റെ കാര്യമില്ലെന്ന നിലപാടാണു ചൈന ഇന്നലെവരെ പ്രകടിപ്പിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ അസംബ്ലിയെ അഭിസംബോധന ചെയ്യാനായി സംഘടനയുടെ ഡയറക്ടർ ജനറൽ തെഡ്രോസ് അധനോം ഗെബ്രയേസൂസ് ക്ഷണിച്ചു. എന്നാൽ, അസംബ്ലിയുടെ കാര്യപരിപാടിയിൽ ഇതുൾപ്പെടുത്തിയിരുന്നില്ല. എത്യോപ്യക്കാരനായ ഡയറക്ടർ ജനറൽ ചൈനയുടെ പിണിയാളാണെന്ന് അമേരിക്ക മുന്പേ ആരോപിച്ചിരുന്നു.
കോവിഡ് ഉദ്ഭവം അന്വേഷിക്കും; പ്രമേയത്തെ ചൈന പിന്താങ്ങും
12:33 AM May 19, 2020 | Deepika.com