ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരം ഡോണൾഡ് ട്രംപും ജോസഫ് ബൈഡനും തമ്മിലാണെന്ന് ഉറപ്പായി. ഡെമോക്രാറ്റിക് പാർട്ടിയിലെ സെനറ്റർ ബേർണീ സാൻഡേഴ്സ് മത്സരത്തിൽനിന്നു പിന്മാറി.
പ്രസിഡന്റ് ട്രംപിനേക്കാൾ ആറു ശതമാനം ജനപ്രീതി മുൻ വൈസ് പ്രസിഡന്റ് ബൈഡനാണെന്നു കാണിക്കുന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണു സാൻഡേഴ്സിന്റെ പിന്മാറ്റം. സാൻഡേഴ്സിന്റെ പിന്തുണയും സഹകരണവും അഭ്യർഥിച്ചുകൊണ്ട് ബൈഡൻ കത്തയച്ചിട്ടുണ്ട്.
തീവ്ര ഇടതുപക്ഷക്കാരനായ സാൻഡേഴ്സിനെ പിന്മാറ്റാൻ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ഏറെ സമർദം ചെലുത്തിയിരുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമ പലവട്ടം സാൻഡേഴ്സുമായി ചർച്ച നടത്തി.
കോവിഡ്-19 പകർച്ചവ്യാധി നിയന്ത്രണംവിട്ടു പടരുകയും ആയിരക്കണക്കിന് അമേരിക്കക്കാർ ദിവസേന മരിക്കുകയും ലക്ഷക്കണക്കിനു പേർ തൊഴിൽരഹിതരാവുകയും ചെയ്തതോടെ പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞു. ഏപ്രിൽ ആദ്യ ആഴ്ചയിൽ സിഎൻഎൻ നടത്തിയ സർവേയിൽ 52 ശതമാനം പേർ, ട്രംപ് വിഷയം കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി പ്രകടിപ്പിച്ചു. മാർച്ച് ആദ്യം 48 ശതമാനത്തിനേ അതൃപ്തി ഉണ്ടായിരുന്നുള്ളൂ. മാൻമൗത്ത് യൂണിവേഴ്സിറ്റിയുടെ സർവേയിൽ 52 ശതമാനം പേർ ട്രംപിൽ അതൃപ്തി രേഖപ്പെടുത്തി. റോയിട്ടേഴ്സ് ഇപ്സോസ് സർവേയിൽ അതൃപ്തർ 53 ശതമാനമാണ്.
തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യും എന്നു ചോദിച്ച് ക്വിന്നി പിയാക് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായസർവേയിൽ ബൈഡന് ട്രംപിന്റെമേൽ എട്ടു ശതമാനം ലീഡുണ്ട്. ബൈഡനു പിന്തുണ 49 ശതമാനം, ട്രംപിനു 41 ശതമാനം. ഫോക്സ് ന്യൂസ് മാർച്ച് അവസാനം നടത്തിയ സർവേയിൽ ബൈഡൻ 49-40നു മുന്നിലാണ്. എബിസി-വാഷിംഗ്ടണ് പോസ്റ്റ് സർവേയിൽ 48-46നു ബൈഡൻ മുന്നിൽ നിന്നു. റിയൽ ക്ലിയർ പൊളിറ്റിക്സിന്റെ വിശകലനത്തിൽ 49.8 -43.7നു ബൈഡനാണു മുന്നിൽ. സാൻഡേഴ്സ് പിന്മാറുന്നതിനു മുന്പു നടത്തിയതാണ് ഈ സർവേകൾ.
സാൻഡേഴ്സ് പിൻവാങ്ങിയെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച രണ്ട് ആശയങ്ങൾ ഇപ്പോൾ മുഖ്യധാരാ രാഷ്ട്രീയത്തിലെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. മിനിമം വേതനം മണിക്കൂറിനു 15 ഡോളറാക്കുക, എല്ലാവർക്കും ആരോഗ്യരക്ഷ ഉറപ്പാക്കുക എന്നിവയാണവ. എല്ലാവർക്കും ആരോഗ്യരക്ഷ കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സ്വീകാര്യത നേടി. കോവിഡ് താഴ്ന്ന വരുമാനക്കാർക്കും കറുത്ത വർഗക്കാർക്കുമാണു വലിയ ആഘാതമായിരിക്കുന്നത്.
73 വയസുള്ള ട്രംപും 77 വയസുള്ള ബൈഡനും നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ പൊരുതുന്പോൾ ഏറ്റവും പ്രായം കൂടിയ രണ്ടു സ്ഥാനാർഥികൾ എന്ന പ്രത്യേകത മത്സരത്തിനുണ്ടാകും.
ഇനി ട്രംപ് x ബൈഡൻ
10:39 PM Apr 09, 2020 | Deepika.com