ജനീവ: കിഴക്കൻ യൂറോപ്പും പഴയ സോവ്യറ്റ് യൂണിയനിൽപ്പെട്ട രാജ്യങ്ങളും കോവിഡ്- 19 മഹാമാരിയുടെ അടുത്ത ഹോട്ട് സ്പോട്ടുകൾ ആകുമോ? സമീപദിവസങ്ങളിൽ ഈ മേഖലയിലെ രാജ്യങ്ങളിൽ രോഗബാധ അതിവേഗം വർധിക്കുന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.
മാർച്ച് 31നു റഷ്യയിലെ രോഗികളുടെ സംഖ്യ 2337 ആയിരുന്നു. ഏപ്രിൽ എട്ടിന് അത് 8672 ആയി വർധിച്ചു. ഏഴിനും എട്ടിനും ആയിരത്തിലേറെ വീതമായിരുന്നു പുതിയ രോഗികളുടെ സംഖ്യ. മരണസംഖ്യയും കുത്തനെ കൂടുന്നുണ്ട്. മാർച്ച് 31-ലെ 17-ൽനിന്ന് ഏപ്രിൽ എട്ടിലെത്തിയപ്പോൾ ആകെ മരണം 63 ആയി.
മാർച്ച് 15നു 125 രോഗികൾ മാത്രം ഉണ്ടായിരുന്ന പോളണ്ടിൽ ഇപ്പോൾ 5205 പേർ കോവിഡ് ബാധിതരാണ്. 157 പേർ മരിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ മാർച്ച് 15ന് 293 പേർക്ക് മാത്രമായിരുന്നു കോവിഡ്. ഇപ്പോൾ 5312 പേർക്ക്. റൊമാനിയയിൽ ഈ സംഖ്യ 139-ൽ നിന്നു 4761 ആയി. സെർബിയയിൽ 48-ൽനിന്ന് 2666ലെത്തി. യുക്രെയ്നിൽ വെറും മൂന്നിൽ നിന്നാണ് 1668-ലേക്ക് രോഗികളുടെ എണ്ണം കൂടിയത്.ക്രൊയേഷ്യയിൽ 49-ൽനിന്ന് 1343 ആയപ്പോൾ ഹംഗറിയിൽ 32-ൽനിന്ന് 920 ആയി കോവിഡ് ബാധിതർ.
ബെലാറസിൽ 27-ൽനിന്ന് 1066 ലേക്ക് കൂടിയപ്പോൾ അയൽരാജ്യമായ എസ്റ്റോണിയയിൽ 171 ൽ നിന്ന് 1185-ലേക്കായിരുന്നു വർധന. ലിത്വാനിയ 14-ൽനിന്ന് 955ലെത്തിയപ്പോൾ ലാത്വിയ 30-ൽനിന്ന് 577 ആയി.
മൊൾഡോവയിൽ കോവിഡ് ബാധിതർ ഇക്കാലത്തെ 12-ൽനിന്ന് 1174 ആയി. സ്ലൊവേനിയയിൽ 219-ൽ നിന്ന് 1091ലേക്കായിരുന്നു വർധന. ഉസ്ബെക്കിസ്ഥാനിൽ നാലിൽനിന്ന് 555 ആയപ്പോൾ കസാഖ്സ്ഥാനിൽ ഒന്‍പതിൽ നിന്ന് 759 ലെത്തി.
കിഴക്കൻ യൂറോപ്പിലും കോവിഡ് പടരുന്നു
10:39 PM Apr 09, 2020 | Deepika.com