മൂവാറ്റുപുഴ: അന്താരാഷ്ട്ര വിപണി വരെ കൈയടക്കിയിരുന്ന ജൈവ് ഉത്പന്നങ്ങളുടെ നിർമാണം വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട്സ് പ്രോസിംഗ് കന്പനിയിൽ പുനരാരംഭിക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. അഞ്ച് കോടി മുതൽ മുടക്കി നിർമാണം അവസാനഘട്ടത്തിലായ പെറ്റ് ബോട്ടിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ കന്പനിയിൽ ഉത്പാദിപ്പിക്കാൻ കഴിയും. പൈനാപ്പിൾ ഉപയോഗിച്ചു വൈൻ നിർമാണം കൂടി ആരംഭിക്കുന്നതോടെ ആറു മാസംകൊണ്ടു കന്പനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനം പുനരാരംഭിച്ച വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്സ് പ്രോസസിംഗ് കന്പനിയിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. പൈനാപ്പിൾ ഉപയോഗിച്ചു പൊതു-സ്വകാര്യ മേഖലകളിൽ വൈൻ ഉത്പാദിപ്പിക്കുന്നതിനു സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. എക്സൈസിന്റെ അനുമതി ലഭിച്ചാൽ വൈൻ ഉത്പാദനം ആരംഭിക്കും. ഇതിനായി എക്സൈസിന് അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പൊതുമേഖലയിലായിരിക്കും നിർമാണമെന്നും മന്ത്രി പറഞ്ഞു.
കന്പനിയുടെ പ്രവർത്തനം പുനരാരംഭിച്ചതോടെ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൈനാപ്പിൾ വിപണിയിലുണ്ടായ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞു. 51 ശതമാനം സർക്കാർ ഷെയറും 49 ശതമാനം കർഷകരുടെ ഷെയറുമാണ് കന്പനിക്കുള്ളത്. കർഷകരുടെ ഷെയറുമായി ബന്ധപ്പെട്ടുള്ള ചെറിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് ഉടൻ പരിഹാരം കാണും.
കന്പനി തൊഴിലാളികളെ പിരിച്ചുവിടില്ല. എല്ലാ ഷിഫ്റ്റുകളും പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കന്പനി ലാഭത്തിലാകും. ഇതോടെ തൊഴിലാളികളുടെ ശന്പള കുടിശിക അടക്കം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയോടൊപ്പം എൽദോ ഏബ്രഹാം എംഎൽഎ, കന്പനി ചെയർമാൻ ഇ.കെ. ശിവൻ, ജില്ലാ പഞ്ചായത്തംഗം എൻ. അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ്, കന്പനി എംഡി എൽ. ഷിബുകുമാർ, ഡയറക്ടർമാരായ ജോളി പി. ജോർജ്, എം.എം. ജോർജ്, വി.എം. തന്പി എന്നിവരുമുണ്ടായിരുന്നു.
ജൈവ് ഉത്പന്ന നിർമാണം പുനരാരംഭിക്കും: മന്ത്രി
10:36 PM Apr 09, 2020 | Deepika.com