ലോകവളർച്ച 2020-ൽ മൂന്നുശതമാനം പ്രതീക്ഷിച്ചതാണ്. അത് 1.8 ശതമാനം ചുരുങ്ങലായി മാറുന്പോൾ ഇടിവ് 4.8 ശതമാനമാണ്. കഴിഞ്ഞവർഷം രണ്ടരശതമാനം വളർന്ന സ്ഥാനത്താണ് അമേരിക്ക 6.2 ശതമാനം ചുരുങ്ങുന്നത്.
ഇന്ത്യയുടെ 2020-21 ലെ വളർച്ച പ്രതീക്ഷ 3.3 ശതമാനത്തിൽനിന്ന് 1.6 ശതമാനമായി ഗോൾഡ്മാൻ സാക്സ് കുറച്ചു. മാർച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ ജിഡിപി 1.4 ശതമാനം ചുരുങ്ങുമെന്ന് അവർ കണക്കാക്കുന്നു.
ഏപ്രിൽ-ജൂണിൽ 3.8 ശതമാനം ഇടിവാണ് ജിഡിപിയിൽ പ്രതീക്ഷിക്കുന്നത്. ജൂലൈ-സെപ്റ്റംബറിൽ രണ്ടുശതമാനം, ഒക്ടോബർ-ഡിസംബറിൽ 7.5 ശതമാനം, ജനുവരി-മാർച്ചിൽ 11 ശതമാനം എന്നിങ്ങനെ വളരുമെന്നും ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നു. ഏഷ്യ-പസഫിക്കിനുവേണ്ടിയുള്ള ചീഫ് ഇക്കണോമിസ്റ്റ് ആൻഡ്രു ടിൽട്ടണും പ്രാചി മിശ്രയും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
റേറ്റിംഗ് ഏജൻസിയായ ഇക്ര 2020-21 ൽ ഇന്ത്യ രണ്ടുശതമാനം വളരുമെന്നു പ്രവചിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് ത്രൈമാസത്തിൽ 4.5 ശതമാനം കണ്ട് ജിഡിപി ചുരുങ്ങി എന്നും അവർ കണക്കാക്കുന്നു.
ഏപ്രിൽ 14 വരെയുള്ള ലോക്ക് ഡൗൺ പ്രഖ്യാപനം കണക്കിലെടുത്താണ് ഈ നിഗമനങ്ങളെല്ലാം. ലോക്ക് ഡൗൺ നീളുന്നപക്ഷം നിഗമനങ്ങൾ തിരുത്തേണ്ടിവരും.കോവിഡ് ബാധ വിവിധ മേഖലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ഗോൾഡ്മാൻ സാക്സ് ഇങ്ങനെ വിലയിരുത്തുന്നു.
വളരുന്നവ: ആരോഗ്യസേവനം (15 ശതമാനം), ഭക്ഷ്യം (5 ശതമാനം).
തളരുന്നവ: വിനോദം (-0.5 ശതമാനം), റസ്റ്ററന്റ്, ഹോട്ടൽ (-1.1 ശതമാനം), വിദ്യാഭ്യാസം (-2.1), ഗതാഗതം (-9.4), ഭക്ഷ്യേതര വിഭവങ്ങൾ (-1.1), മറ്റു മേഖലകൾ (-1.9). ഓരോ മേഖലയിൽനിന്നും ജിഡിപിയിലേക്കുള്ള സംഭാവനയിൽ വരുന്ന മാറ്റമാണ് ചേർത്തിരിക്കുന്നത്.