കോട്ടയം: മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഏറെ സ്വകാര്യ ബാങ്കുകളിലുംനിന്ന് ഫ്ളാറ്റ് റേറ്റിൽ ലോണെടുത്ത് വാഹനങ്ങൾ വാങ്ങിയവർക്ക് ദീർഘകാല ബാധ്യത ബാക്കി. ലോണ്‍ കാലാവധി മൂന്നു മാസം അതായത് 2020 ഏപ്രിൽ മുതൽ ജൂണ്‍ വരെ നീട്ടിക്കൊടുത്തെങ്കിലും ഇക്കാലത്തെ പലിശ പിന്നീട് നൽകണമെന്നാണ് ഇത്തരം സ്ഥാപനങ്ങളുടെ നിലപാട്. അതായത് നാലുവർഷ കാലാവധിയിൽ അഞ്ചു ശതമാനം പലിശ നിരക്കിൽ ലോണെടുത്ത് ബസ് വാങ്ങിയവർക്ക് മൂന്നു മാസംകൂടി അധികം അടവു കാലാവധി ലഭിക്കും.
എന്നാൽ അധികമായി കിട്ടിയ മൂന്നു മാസവും പലിശയിൽ ഇളവൊന്നുമില്ല. തന്നെയുമല്ല ലോണെടുത്ത ആകെ തുകയുടെ നിരക്കിൽതന്നെ അധികം പലിശയും നൽകേണ്ടിവരും. പ്രൈവറ്റ് ലോണെടുത്തു വാങ്ങിയ എല്ലാ ടാക്സി വാഹനങ്ങൾക്കും സ്ഥിതി ഇതുതന്നെ.
സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെ ഷെഡ്യൂൾഡ് ബാങ്കുകളിലെ വാഹനലോണുകൾ ഏറെയും ഡിമിനിഷിംഗ് പലിശ നിരക്കിലാണെങ്കിൽ നേരിയ ആശ്വാസം ലഭിക്കും. മൂന്നു മാസത്തെ മോറട്ടോറിയം മാത്രമല്ല എത്ര തുക അടച്ചുതീർത്തോ അതുവരെയുള്ള തുകയുടെ നിശ്ചിത പലിശമാത്രമേ അടയ്ക്കേണ്ടിവരൂ.
നിലവിൽ ബസ്, ലോറി ടാക്സി വാഹനങ്ങൾ ഓടാതെ കിടക്കുന്നതിനാൽ വലിയ സാന്പത്തിക പ്രതിസന്ധിയിലാണ് ഉടമകളെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി സെക്രട്ടറി കെ.യു. സുരേഷ് പറഞ്ഞു. ബസുകൾക്ക് ഒരു മാസത്തെ റോഡ് നികുതി ഒഴിവാക്കി നൽകിയിട്ടുണ്ട്. ഇത് എണ്ണായിരം രൂപയ്ക്ക് അടുത്തുവരും. അതേസമയം ബസുകൾക്ക് ഓട്ടമില്ലെങ്കിലും ജീവനക്കാർക്ക് ഉടമകൾ താത്കാലിക സാന്പത്തിക സഹായം നൽകുന്നുണ്ട്.
ത നിയെ വാഹനം ഓടിക്കുന്ന ടാക്സി, ഓട്ടോ റിക്ഷാ തൊഴിലാളികൾക്കാണ് ഗതാഗത നിരോധനം കടുത്ത ആഘാതമായിരിക്കുന്നത്. ജില്ലയിൽ അര ലക്ഷത്തോളം ഓട്ടോറിക്ഷകളാണ് നിരത്തിലുള്ളത്. ആയിരം ബസുകളും ഇരുപതിനായിരം ടാക്സി കാറുകളും ഓട്ടം നിലച്ചിരിക്കുകയാണ്.
വാഹന ലോണ്‍: മോറട്ടോറിയത്തിൽ ആശ്വാസമൊന്നുമില്ല
12:11 AM Apr 09, 2020 | Deepika.com