കൊറോണ വൈറസ് വ്യാപനം യൂറോപ്യൻ യൂണിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന പൊതുജീവിതത്തിലെ നിയന്ത്രണങ്ങൾക്ക് കട്ട് ഓഫ് തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് മെർക്കൽ അറിയിച്ചു. നിലവിലെ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് അനിവാര്യമല്ലാത്ത ബിസിനസുകൾ അടച്ചുപൂട്ടാനും പൊതുജീവിതത്തെ കർശനമായി പരിമിതപ്പെടുത്താനും കഴിയുന്നതാണെന്നും അവർ പറഞ്ഞു.
രോഗനിർണയം നടത്തി 24 മണിക്കൂറിനുള്ളിൽ രോഗബാധിതനായ വ്യക്തിയുമായി സന്പർക്കം പുലർത്തുന്ന 80 ശതമാനത്തിലധികം ആളുകളെ കണ്ടെത്താൻ ആരോഗ്യവകുപ്പിനു കഴിയുന്നുണ്ടെന്നും ഇതു രോഗബാധ തടയാൻ ഏറെ സഹായിക്കുന്നുണ്ടെന്നും മെർക്കൽ പറഞ്ഞു. കൂടാതെ, മതിയായ സ്റ്റോക്ക് ലഭ്യമാകുന്പോൾ രാജ്യത്ത് ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കുമെന്നും മെർക്കൽ പറഞ്ഞു.
ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എത്രയും വേഗം രോഗവിമുക്തി നേടി സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരട്ടെയെന്നും മെർക്കൽ ആശംസിച്ചു.
പുറത്തുനിന്ന് ജർമനിയിലേക്ക് ആരു വന്നാലും വരുന്ന ദിവസം മുതൽ അടുത്ത 14 ദിവസത്തേക്ക് അവരെല്ലാംതന്നെ നിർബന്ധമായും ക്വാറന്റൈനിൽ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മൂലമുള്ള മരണങ്ങൾ വീണ്ടും വർധിക്കുമെന്ന് ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പ്രഫ. ഡോ. ലോതർ വൈലർ പറഞ്ഞു. പുതിയ അണുബാധരോഗികളുടെ എണ്ണം കുറഞ്ഞു വന്നിരുന്നത് നാലു ദിവസത്തിനുശേഷം,വീണ്ടും ഉയർന്നതായി അദ്ദേഹം അറിയിച്ചു.
40,000 കോടി യൂറോയുടെ പദ്ധതിയുമായി ഇറ്റലി
റോം: കൊറോണവൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ വ്യവസായങ്ങളെ സഹായിക്കുന്നതിന് ഇറ്റലി 40,000 കോടി യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഇടപെടൽ എന്നാണ് പ്രധാനമന്ത്രി ജസപ്പെ കോന്തെ ഈ ഉത്തേജന പാക്കേജിനെ വിശേഷിപ്പിച്ചത്. നേരത്തെ 34,000 കോടി യൂറോയുടെ സർക്കാർ സ്പോണ്‍സേർഡ് വായ്പകളും ഇറ്റലി പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജിൽ പകുതി തുകയും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുതിർന്ന പൗരൻമാർക്ക് പെൻഷൻ തുക പോലീസ് വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 75 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. ഏകദേശം 23,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ആരോഗ്യ പ്രവർത്തകരടക്കം ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ആശുപത്രികൾ കടുത്ത ആൾക്ഷാമം നേരിടുന്നതു കണക്കിലെടുത്ത് രോഗീപരിചരണത്തിന് റോബട്ടുകളെയും ഏർപ്പെടുത്തിത്തുടങ്ങി. പൾസ്, ശരീരോഷ്മാവ് തുടങ്ങിയവ പരിശോധിക്കാൻ ഈ റോബട്ടുകൾക്കു സാധിക്കും.
സ്പെയിനിൽ വെയർഹൗസിൽനിന്ന് മാസ്കുകൾ മോഷ്ടിച്ചു
മാഡ്രിഡ്: സാന്റിയാഗോ ഡി കോംപോസ്റ്റെലയിലെ സ്പാനിഷ് തീർഥാടന കേന്ദ്രം കൊറോണ രോഗത്തിന്റെ കേന്ദ്രമാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ നഗരത്തിൽ, സംരക്ഷണ മാസ്കുകൾക്കും മറ്റ് സംരക്ഷണ വസ്തുക്കൾക്കുമുള്ള ഒരു വെയർഹൗസ് വൃത്തിയാക്കി പൂർണമായും നശിപ്പിച്ചു. ഇതിൽ സംശയം തോന്നിയ കെട്ടിടമുടമയെ സംശയാസ്പദമായി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇവിടെ ശേഖരിച്ചിരുന്ന മാസ്ക്കുകൾ അടിച്ചുമാറ്റി അയൽ രാജ്യമായ പോർച്ചുഗലിൽ അഞ്ച് ദശലക്ഷം യൂറോയ്ക്കു വിറ്റതായി പോലീസ് ആരോപിച്ചു. ഇയാളെ ജഡ്ജിയുടെ മുന്‍പിലെത്തിച്ച് ഉപാധികളോടെ വിട്ടയച്ചു.
കൂടുതൽ അധികാരങ്ങൾ തേടി സ്വീഡിഷ് സർക്കാർ
സ്റ്റോക്ക്ഹോം: ലോക ജനസംഖ്യയുടെ പകുതിയോളം ലോക്ക്ഡൗണിൽ കഴിയുന്പോഴും അത്രയും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങാത്ത രാജ്യമാണ് സ്വീഡൻ. എന്നാലിപ്പോൾ അവിടത്തെ സർക്കാരും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാൻ മാർഗങ്ങൾ ആരായുന്നു. ഇതിനായി സർക്കാരിനു പ്രത്യേകാധികാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഭേദഗതികൾ പാർലമെന്റിന്റെ അംഗീകാരത്തിനു വച്ചു കഴിഞ്ഞു. പൊതുജീവിതത്തിനു വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട ുള്ള പ്രഖ്യാപനങ്ങളാണ് വരാൻ പോകുന്നതെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സ്വിറ്റ്സർലൻഡ്
ബേണ്‍: ഏപ്രിൽ ഇരുപതിന് രാജ്യത്തെ ലോക്ക്ഡൗണ്‍ പിൻവലിക്കുമെന്ന പ്രചാരണം സാങ്കൽപ്പികം മാത്രമെന്ന് സ്വിറ്റ്സർലൻഡ് ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ൻ ബെർസെറ്റ്. രാജ്യത്ത് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് ലോക്ക്ഡൗണ്‍ പിൻവലിക്കുക പ്രായോഗികമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. മാർച്ച് പതിനാറിനാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തിപ്പോൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുനൂറ് പിന്നിട്ടു കഴിഞ്ഞു.
ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ യൂണിയൻ നേരിടുന്നതു ചരിത്രത്തിലെ വലിയ വെല്ലുവിളി: മെർക്കൽ
12:00 AM Apr 08, 2020 | Deepika.com