കാൻബറ: ഓസ്ട്രേലിയയിലെ കർദിനാൾ ജോർജ് പെൽ നിരപരാധിയെന്നു ഹൈക്കോടതി. അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കി തടവിൽനിന്നു വിട്ടയച്ചു. നാനൂറിലേറെ ദിവസം തടവിൽ കഴിഞ്ഞ മെൽബൺ മുൻ ആർച്ച്ബിഷപ്പിനെ ഇന്നലെ കാൻബറയിലെ കർമലീത്ത ആശ്രമത്തിലേക്കു മാറ്റി.
വത്തിക്കാനിൽ സാന്പത്തികകാര്യ വിഭാഗത്തിന്റെ തലവനായിരുന്ന കർദിനാളിനെതിരേ രണ്ടു ബാലന്മാരെ പീഡിപ്പിച്ചെന്ന കുറ്റമാണ് ആരോപിച്ചിരുന്നത്. വിചാരണക്കോടതിയിലെ ജൂറി കർദിനാളിനെ കുറ്റക്കാരനെന്നു വിധിച്ചു. തുടർന്നു കോടതി അദ്ദേഹത്തെ ആറു വർഷ തടവിനു വിധിച്ചു. 2019-ൽ വിക്ടോറിയയിലെ അപ്പീൽ കോടതി കർദിനാളിന്റെ അപ്പീൽ ഭൂരിപക്ഷ വിധിപ്രകാരം തള്ളി. തുടർന്നു ഹൈക്കോടതിയിൽ വന്ന അപ്പീലിലാണ് എകകണ്ഠമായ വിധിയിലൂടെ മോചനം അനുവദിച്ചത്. ചീഫ് ജസ്റ്റീസ് സൂസൻ കീഫൽ 26 പേജുള്ള വിധിന്യായം വായിച്ചു.
മോചനം നേടി പുറത്തുവന്ന കർദിനാൾ തന്റെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. തനിക്കെതിരേ ദുരാരോപണമുന്നയിച്ചു കേസ് നടത്തിയവർക്ക് അസുഖമൊന്നും വരാതിരിക്കാനായി താൻ പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ നിരപരാധിയാണെന്ന് ആദ്യം മുതലേ പറഞ്ഞിരുന്നെന്നും താൻ ഗുരുതരമായ അനീതിക്കിരയായെന്നും എഴുപത്തെട്ടുകാരനായ കർദിനാൾ പെൽ മാധ്യമങ്ങളോടു പറഞ്ഞു.
1996ൽ ഗായകസംഘാംഗങ്ങളായിരുന്ന ബാലന്മാരാണ് ആരോപണകർത്താക്കൾ. എന്നാൽ, കുറ്റാരോപിതന് അനുകൂലമായ തെളിവുകൾ പാടേ അവഗണിച്ച് ഏക ആരോപണ കർത്താവിന്റെ വാക്കുകൾ അപ്പാടെ സ്വീകരിക്കുകയാണു ജൂറി ചെയ്തതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിപുലമായ എതിർസാക്ഷ്യങ്ങളും സംഭവ്യതയും കണക്കിലെടുക്കാതെയാണു ജൂറിയും വിചാരണ ജഡ്ജിയും വിധിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. അസംഭവ്യതകളുടെ കൂട്ടപ്പെരുക്കമാണു കീഴ്ക്കോടതി വിധിയിലുള്ളത്. തെളിവുകൾകൊണ്ടു സാധൂകരിക്കാത്ത നിഗമനങ്ങൾ വച്ചുള്ളതും യുക്തിസഹമല്ലാത്തതുമാണു കീഴ്ക്കോടതി വിധി എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
നിരപരാധിയായ ഒരു വ്യക്തി ശിക്ഷിക്കപ്പെട്ടു എന്നതാണു സംഭവിച്ചിരിക്കുന്നത്. ആരോപണത്തിൽ പറയുന്നതുപോലൊരു കൃത്യം നടന്നിരിക്കാനുള്ള സാധ്യത വേണ്ടത്ര പരിശോധിക്കാതെ ഒരൊറ്റയാളുടെ മൊഴി മാത്രമാണു ശിക്ഷാവിധിക്ക് ആധാരമാക്കിയതെന്നും ജഡ്ജിമാർ എഴുതി.
കർദിനാൾ ജോർജ് പെൽ
1941-ൽ ഓസ്ട്രേലിയയിൽ വിക്ടോറിയ സംസ്ഥാനത്തെ ബല്ലഹാറ്റിൽ ജനിച്ചു. 1966-ൽ വൈദികനായി. 1987-ൽ മെൽബൺ സഹായമെത്രാനായി. 1996 ൽ മെൽബൺ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. 2001-ൽ സിഡ്നി ആർച്ച്ബിഷപ്പായി. 2013-ൽ കർദിനാൾ പദവി ലഭിച്ചു. 2014-ൽ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ സെക്രട്ടേറിയറ്റ് ഫോർ ദ ഇക്കോണമി രൂപീകരിച്ചപ്പോൾ അതിന്റെ പ്രീഫെക്റ്റ് ആയി നിയമിതനായി. അതിനു മുന്പേ മാർപാപ്പയുടെ എട്ടംഗ ഉപദേശകസമിതിയിൽ അംഗമായിരുന്നു. കീഴ്ക്കോടതി വിധിയെ തുടർന്നു വത്തിക്കാനിലെ ചുമതലകൾ ഒഴിവാക്കി കർദിനാൾ ഓസ്ട്രേലിയയിൽ തിരികെ എത്തുകയായിരുന്നു.
കർദിനാൾ പെൽ നിരപരാധി
12:00 AM Apr 08, 2020 | Deepika.com