മുംബൈ: വിദേശ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കുതിച്ചു കയറി. പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന വളർച്ചയാണ് സൂചികകളിൽ കണ്ടത്. സെൻസെക്സ് 30,000-നു മുകളിലേക്കു തിരിച്ചുകയറി. 2009 മേയ് 18നു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്.
തിങ്കളാഴ്ച യൂറോപ്യൻ, അമേരിക്കൻ ഓഹരികളും ഇന്നലെ രാവിലെ ഏഷ്യൻ ഓഹരികളും വലിയ മുന്നേറ്റം കാണിച്ചു. ചില യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് മരണവും പുതിയ രോഗബാധയും കുറയുന്നുവെന്നതിന്റെ പേരിലാണ് കന്പോളങ്ങൾ ആവേശം കാണിച്ചത്. രോഗബാധയുടെ തോത് ചില വികസിത രാജ്യങ്ങളിൽ കുറയുന്പോൾ അത്ര വികസിതമല്ലാത്ത രാജ്യങ്ങളിൽ കൂടി വരികയാണെന്നതു കന്പോളം സൗകര്യപൂർവം വിസ്മരിക്കുന്നു. മാന്ദ്യമടക്കമുള്ള മറ്റു വിഷയങ്ങളും ഇപ്പോൾ ആരും കണക്കിലെടുക്കുന്നുമില്ല.
സെൻസെക്സ് ഇന്നലെ 2476.26 പോയിന്റ് (8.97 ശതമാനം) കുതിച്ചുകയറി 30,067.21-ൽ എത്തി. നിഫ്റ്റി 708.4 പോയിന്റിന്റെ (8.76 ശതമാനം) ചാട്ടത്തോടെ 8792.2-ൽ എത്തി.
ഇൻഡസ് ഇൻഡ് ബാങ്ക് ആണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരി. 25 ശതമാനം വില വർധിച്ചു.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ തുടങ്ങിയവയ്ക്കും മികച്ച നേട്ടമുണ്ടായി.
ഓഹരിക്കുതിപ്പ്
11:59 PM Apr 07, 2020 | Deepika.com