കോട്ടയം: അവശ്യവസ്തുക്കളുടെ പട്ടികയിൽ റബറിനെ ഉൾപ്പെടുത്തി റബർ ചരക്കുനീക്കത്തിനു പ്രത്യേക അനുമതി ലഭിക്കുന്നില്ലെങ്കിൽ റബർകൃഷി കൂടുതൽ തളരും. നിലവിൽ നാൽപതിനായിരം ടണ് റബർഷീറ്റ് കർഷകരുടെയും വ്യാപാരികളുടെയും പക്കൽ സ്റ്റോക്കുണ്ടെന്നാണു റബർ ബോർഡ് വിലയിരുത്തൽ.
കെട്ടിക്കിടക്കുന്ന ലാറ്റക്സ് എത്ര അളവിലുണ്ടെന്നതിന് കണക്കുമില്ല. റബറിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പത്തു ലക്ഷം കർഷകരുടെ നിലനിൽപ് മുൻനിർത്തി റബർ വ്യാപാര, വ്യവസായ മേഖലയ്ക്ക് ഇളവുനൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തമിഴ്നാട്ടിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലാറ്റക്സ് അധിഷ്ഠിത വ്യവസായ ശാലകൾ തുറക്കാൻ പ്രത്യേക അനുമതി സർക്കാരുകൾ നൽകുന്നുമുണ്ട്.
ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചാൽത്തന്നെ റബർ വ്യാപാര-വ്യവസായ മേഖല ചലിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഫാക്ടറികൾ തുറന്ന ശേഷം പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ ആഴ്ചകൾ താമസം വേണ്ടിവരും. ഇവിടങ്ങളിലെ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിൽനിന്നു മടങ്ങിവരേണ്ടതുമുണ്ട്.
നിലവിൽ പ്രമുഖ ടയർ കന്പനികൾക്ക് ഒരു മാസത്തെ റബർ സ്റ്റോക്കുണ്ട്. കൂടാതെ മുൻമാസങ്ങളിലെ കരാറുകൾ പ്രകാരം ഇറക്കുമതി ചെയ്ത റബർ തുറമുഖങ്ങളിൽ ചരക്കിറക്കാതെ കിടക്കുന്നുമുണ്ട്. വലിയ അളവിൽ ചരക്ക് വരാനുമുണ്ട്.
പ്രമുഖ റബർ ഡീലർമാരിൽനിന്നു മുൻകൂർ കരാർ ചെയ്ത സ്റ്റോക്ക് വാങ്ങിയ ശേഷമേ ഗ്രാമങ്ങളിലെ വ്യാപാരം സജീവമാകൂ. കരാർ വ്യാപാരം നടത്തിയ ചരക്ക് വാങ്ങി പണം ലഭിച്ച ശേഷമേ കർഷകരിൽനിന്നു ചരക്ക് വാങ്ങിത്തുടങ്ങുകയുള്ളൂ.
വ്യാപാരികൾക്ക് ചരക്കെടുക്കാൻ സാഹചര്യമില്ലെങ്കിൽ സർക്കാർ,സഹകരണ മേഖലയിലെ ഏജൻസികൾ മുഖേന കർഷകരുടെ സ്റ്റോക്ക് വാങ്ങി അഡ്വാൻസ് പണം നൽകുന്നില്ലെങ്കിൽ കർഷകർ പട്ടിണിയിലാകും.
ഒരു മാസമായി ടയർ വ്യാപാരവും വാഹന കച്ചവടവും രാജ്യത്ത് നിശ്ചലമാണ്. കെട്ടിക്കിടക്കുന്ന ടയർ വിറ്റഴിയാതെ കന്പനികൾ ഉത്പാദനത്തോത് വർധിപ്പിക്കുകയുമില്ല. അമേരിക്കയിലും ചൈനയിലും വ്യവസായം പുതിയ സാന്പത്തികവർഷത്തിൽ മാന്ദ്യത്തിലായിരിക്കുമെന്നാണ് വാണിജ്യ വിലയിരുത്തൽ.
റബർ കർഷകരുടെ താത്കാലിക ആശ്വാസത്തിനു റബർ വിലസ്ഥിരതാ പദ്ധതി കുടിശിക ഉടൻ നൽകാൻ സർക്കാർ പ്രഖ്യാപനമുണ്ടായെങ്കിലും ബാങ്ക് അക്കൗണ്ടിൽ പണം വന്നുതുടങ്ങിയിട്ടില്ല.
റെജി ജോസഫ്
റബറിൽ സർക്കാർ ഇടപെടൽ വൈകുന്നു; കർഷകർക്കു കുരുക്കു മുറുകുന്നു
12:12 AM Apr 07, 2020 | Deepika.com