ലണ്ടൻ: കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഐസൊലേഷനിൽ ആയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസനെ ലണ്ടനിലെ സെന്റ്് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് പനിയും ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ തുടരുന്നതിനാൽ ആശുപത്രിയിലേക്കു മാറ്റിയത്. തുടർ ടെസ്റ്റുകൾ നടത്താനാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നൽകുന്ന വിശദീകരണം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭരണകാര്യങ്ങൾക്ക് അദ്ദേഹംതന്നെ നേതൃത്വം നൽകും. അൻപത്തഞ്ചുകാരനായ ബോറീസ് കഴിഞ്ഞ പത്തു ദിവസമായി ഔദ്യോഗിക വസതിയിൽ ഐസൊലേഷനിൽ ആയിരുന്നു. ബോറീസ് ജോൺസന് സൗഖ്യം നേർന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ഉള്ള ലോക നേതാക്കൾ സന്ദേശം അയച്ചു. രണ്ടാഴ്ച മുൻപ് ഐസൊലേഷനിൽ പോയ സർക്കാരിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നുണ്ട്. റോച്ച് ഡെയിലിൽനിന്നുള്ള ലേബർ പാർട്ടി എം പിയായ ടോണി ലോയ്ഡും കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ബ്രിട്ടനിൽ മരണ സംഖ്യയിൽ നേരിയ കുറവു വന്നത് എല്ലാവർക്കും പ്രതീക്ഷ പകർന്നിട്ടുണ്ട്. ആളുകൾ വീടുകളിൽ കഴിയുന്നത് രോഗവ്യാപനത്തിനു തടയിടുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ ആഴ്ച അവസാനം മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, രണ്ടു ഡോക്ടർമാരുടെയും രണ്ടു നഴ്സുമാരുടെയും ഒരു അസിസ്റ്റന്റ് നഴ്സിന്റെയും മരണത്തിനു പിന്നാലെ ഇന്നലെ ലിവർപൂളിൽ ഒരു നഴ്സിനും എസ്സെക്സിലെ ഒരു മിഡ്വൈഫിനും കോവിഡ് ബാധ മൂലം മരണം സംഭവിച്ചു. നാഷണൽ ഹെൽത്ത് സർവീസിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന രണ്ടു പേരും കോവിഡ് മൂലം മരിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തിലെ ബസ് സർവീസിൽ ജോലി ചെയ്യുന്ന അഞ്ചു തൊഴിലാളികൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മൂന്നു ഡ്രൈവർമാരും രണ്ടു കൺട്രോളർമാരുമാണ് മരിച്ചത്. ലോക്ക് ഡൗൺ ആണെങ്കിലും പൊതുഗതാഗതം ഇതുവരെ നിർത്തിയിട്ടില്ല.
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരും കീ വർക്കർമാരും ലണ്ടൻ പോലുള്ള നഗരങ്ങളിൽ നല്ല ശതമാനം ആളുകളും പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ മാസ്കുകളും ഗ്ലൗസുകളും ഉൾപ്പെടുന്ന കൂടുതൽ സുരക്ഷാ ഉപകരണങ്ങളും രോഗവ്യാപനം തടയുവാനുള്ള പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നു ജീവനക്കാർ അവശ്യപ്പെട്ടിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ ആശുപത്രിയിൽ
12:09 AM Apr 07, 2020 | Deepika.com