പരിശോധന ഇല്ല; കണക്കിലും ഇല്ല

12:23 AM Apr 06, 2020 | Deepika.com
ജനീവ: കോവിഡ്-19 മഹാമാരി എല്ലാ രാജ്യങ്ങളിലും ഒരേപോലെയല്ല ആക്രമിക്കുന്നത്. എന്നാൽ, രോഗവ്യാപനം സംബന്ധിച്ച കണക്കുകളും മുഴുവൻ വിശ്വാസ്യമല്ല എന്ന നിലയുണ്ട്. വേണ്ടത്ര ആൾക്കാരിൽ രോഗപരിശോധന നടത്താത്തതുകൊണ്ട് ഒട്ടേറെപ്പേരിലെ രോഗം കണക്കിൽപ്പെടാതെ പോകുന്നു.

ചില രാജ്യങ്ങൾ ലക്ഷണങ്ങൾ നന്നായി പ്രകടമായിട്ടേ പരിശോധന നടത്തൂ. മറ്റു ചില രാജ്യങ്ങൾ രോഗിയുമായി സന്പർക്കം ഉണ്ടായവരെ പരിശോധിക്കും. മറ്റിടങ്ങളിൽ സന്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ നിർത്തുന്നതേ ഉള്ളൂ. എന്തായാലും പരിശോധ കൂടുംതോറും രോഗബാധയുടെ തോതും കൂടുന്നതായി കാണാം.

ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധയുടെ തോത് കുറഞ്ഞുകാണുന്നതിന് ഒരു കാരണം പരിശോധനാ സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ്. പരിശോധിച്ചു തിരിച്ചറിയാത്തതിനാൽ മരണങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്തുന്നില്ല. താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉള്ള രാജ്യങ്ങളിൽ അതേസമയം കോവിഡ് കൂടുതൽ പേരെ ആക്രമിച്ചതായി തെളിയുന്നു.

കോവിഡ് പരിശോധനയുടെ കാര്യത്തിൽ ഇന്ത്യ വളരെയധികം പിന്നിലാണ്. ഏപ്രിൽ നാലു വരെയുള്ള കണക്കനുസരിച്ച് 1,16,608 പേരിലാണു രോഗനിർണയ പരിശോധന നടത്തിയത്. ഇതനുസരിച്ച് 3,588 പേരിൽ രോഗം കണ്ടെത്തി. പത്തുലക്ഷം പേരിൽ 84 പേർക്കാണ് ഇന്ത്യ ഈ പരിശോധന നടത്തിയത്. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇതു വളരെ കുറവാണ്.

അമേരിക്ക പത്തുലക്ഷത്തിൽ 4,933 പേരിലും ജർമനി 10,962 പേരിലും ഇറ്റലി 10,870 പേരിലും ഒക്കെ ഈ പരിശോധന നടത്തിയിട്ടുണ്ട്. ബ്രസീൽ പോലും പത്തു ലക്ഷത്തിൽ 258 പേരുടെ രോഗപരിശോധന നടത്തി.