ന്യൂഡൽഹി: വ്യവസായ മേഖലയ്ക്ക് ആശ്വാസവും ഉത്തേജനവും പകരുന്ന ഒരു സാന്പത്തിക പാക്കേജ് ഈയാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. പാക്കേജിന് അന്തിമരൂപം നല്കാൻ ധനമന്ത്രാലയം, നീതി ആയോഗ് എന്നിവയിലെ ഉന്നതരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് പലവട്ടം ചർച്ച നടത്തി.
ധനമന്ത്രി നിർമല സീതാരാമൻ ഏതാനും ദിവസം മുന്പ് 1.7 ലക്ഷം കോടി രൂപയുടെ കുറേ ആശ്വാസനടപടികൾ പ്രഖ്യാപിച്ചിരുന്നു. 80 കോടിയോളം പേർക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നല്കുന്നത്, മുതിർന്ന പൗരന്മാർക്കും വിധവകൾക്കും ദിവ്യാംഗർക്കും ആയിരം രൂപവീതം എക്സ്ഗ്രേഷ്യ നല്കുന്നത്, ജൻധൻ അക്കൗണ്ടുകളിൽ മാസം 500 രൂപവീതം നല്കുന്നത്, ഉജ്വല ഉപയോക്താക്കൾക്കു മൂന്നുമാസമാസം സൗജന്യമായി എൽപിജി നല്കുന്നത് തുടങ്ങി കുറേ പദ്ധതികളാണ് അവയിലുണ്ടായിരുന്നത്. ദുർബലവിഭാഗങ്ങൾക്ക് ആശ്വാസനടപടി മാത്രമായാണ് അവ കണക്കാക്കപ്പെട്ടത്.
വ്യവസായമേഖലയ്ക്കോ നികുതിദായകർക്കോ സംരംഭകർക്കോ പ്രാത്സാഹജനകമായ നടപടികൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ പ്രധാനമായും ബാങ്കുകളെ സഹായിക്കുന്നവയായിരുന്നു. പലിശനിരക്ക് കുറയുന്ന സാധ്യത മാത്രമായിരുന്നു സംരംഭകരെ സഹായിക്കുന്നത്. തിരിച്ചടവിനും പലിശയ്ക്കുമുള്ള മോറട്ടോറിയം ഉപകാരത്തേക്കാളേറെ ഉപദ്രവം വരുത്തുന്നതായാണ് ബാങ്കുകൾ അതിനുവയ്ക്കുന്ന വ്യവസ്ഥകൾ കാണിക്കുന്നത്.
ഏതായാലും വ്യവസായമേഖലയ്ക്കും ചെറുകിട സംരംഭങ്ങൾക്കും നികുതിദായകർക്കും വിപുലമായ ഉത്തേജകപദ്ധതി കൂടിയേ തീരൂ എന്നതിൽ ഗവൺമെന്റിനും തർക്കമില്ല. ധനമന്ത്രി പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ആശ്വാസപദ്ധതി തികച്ചും അപര്യാപ്തമാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു. ജിഡിപിയുടെ 0.85 ശതമാനമേ വരൂ ആ പദ്ധതി.
സാന്പത്തിക വളർച്ച ഇല്ലാതാക്കി ജിഡിപി ചുരുങ്ങുന്നതിനു കാരണമാകാവുന്ന ഒരു സാന്പത്തികദുരിതവേളയിൽ കൂടുതൽ വലിയ പദ്ധതിതന്നെ തയാറാക്കാനാണ് ഇപ്പോൾ കേന്ദ്രം ആലോചിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ പദ്ധതികളുമായി താരതമ്യപ്പെടുത്താൻ പറ്റുന്ന ഒരു പദ്ധതിവേണമെങ്കിൽ ജിഡിപിയുടെ അഞ്ചു ശതമാനമെങ്കിലും വരുന്നതാകണം ഉത്തേജകപദ്ധതി. അതായത് പത്തുലക്ഷം കോടി രൂപയുടെ പദ്ധതിവേണം.
അതിനു തക്ക ബജറ്റ് ഇപ്പോൾ രാജ്യത്തിനില്ല. ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ചപോലെ വരവുകൾ ഉണ്ടായാൽ ജിഡിപിയുടെ മൂന്നരശതമാനം വരും കമ്മി. അഞ്ചു ശതമാനത്തിന്റെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കിയാൽ കമ്മി അത്രകണ്ടു വർധിക്കും.
അതു റേറ്റിംഗ് ഏജൻസികൾക്കു രസിക്കില്ല. റേറ്റിംഗ് താഴും. വിദേശനിക്ഷേപം വരില്ല.
റേറ്റിംഗിനെയും കമ്മിയെയും ഭയപ്പെടാതെ ധീരമായി ഉത്തേജക പദ്ധതി പ്രഖ്യാപിക്കണമെന്ന് നൊബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിയടക്കമുള്ള വലിയൊരു സംഘം ധനശാസ്ത്രജ്ഞർ നിർദേശിക്കുന്നുണ്ട്. എന്നാൽ ലിബറൽ ധനശാസ്ത്രജ്ഞർ അതിനെതിരാണ്. ഗവൺമെന്റിൽ കൂടുതൽ പേരും ലിബറൽ ധനശാസ്ത്രജ്ഞരാണ്.
ഈ ആശയക്കുഴപ്പം തീർത്തിട്ടുവേണം ഉത്തേജകപദ്ധതിക്ക് അന്തിമരൂപം നല്കാൻ. കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുമെന്നു കരുതിയ പദ്ധതി ഈയാഴ്ച പകുതിയോടെ പുറത്തുവരാനാണു സാധ്യത.
ഉത്തേജകം മറ്റു രാജ്യങ്ങളിൽ
കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങൾ പ്രഖ്യാപിച്ച ഉത്തേജക- ആശ്വാസ പദ്ധതികളുടെ വലുപ്പം ജിഡിപിയുടെ എത്ര ശതമാനം എന്ന്.
യുഎസ്എ 10.71
സ്പെയിൻ 15.29
ജർമനി 20.95
ഫ്രാൻസ് 11.38
യുകെ 15.27
ജപ്പാൻ 10.00
മലേഷ്യ 16.17
ഓസ്ട്രേലിയ 8.02
ദ. കൊറിയ 5.13
ഇസ്രയേൽ 5.94
സാന്പത്തിക ഉത്തേജനത്തിനു ബൃഹത് പദ്ധതി വരുന്നു
12:22 AM Apr 06, 2020 | Deepika.com