വിപണി വിശേഷം / കെ.ബി. ഉദയഭാനു
കോവിഡ് ഭീതിക്കൊപ്പംആഗോള കുരുമുളക് ഉത്പാദകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക്, വിയറ്റ്നാമിൽ സ്ഥിതി ഗുരുതരം. മുഖ്യ റബർ ഉത്പാദക രാജ്യങ്ങൾ പരുങ്ങലിൽ, ഷീറ്റിന് ഡിമാൻഡ് കുറയുമെന്ന വിലയിരുത്തലിൽ ടോക്കോമിൽ കരടികൾ റബറിൽ പിടിമുറുക്കി. കൊളുന്തുനുള്ള് സ്തംഭിച്ചതോടെ തേയില ത്തോട്ടങ്ങൾ പലതും കോടികളുടെ നഷ്ടത്തിലേക്ക്. ഏലത്തിന് ഈസ്റ്റർ‐വിഷു ഡിമാൻഡ് പ്രതീക്ഷകൾ മങ്ങി. അന്താരാഷ്ട്ര സ്വർണവിപണി ചാഞ്ചാടി.
കുരുമുളക്
വിയറ്റ്നാമിൽ ഇതു കുരുമുളക് വിളവെടുപ്പുവേളയാണ്. റിക്കാർഡ് ഉത്പാദനമായതിനാൽ തിരക്കിട്ട് വിളവെടുപ്പു പൂർത്തിയാക്കാനുള്ള മത്സരം ഒരു വശത്ത് അരങ്ങേറുന്നു. ഇതിനിടെ ഉത്പന്ന വില താഴുന്നതിനാൽ കാർഷികച്ചെലവുകൾ താങ്ങാനാവാതെ മുളക് സംസ്കരിച്ച് എത്രയും വേഗത്തിൽ വിറ്റുമാറാനുള്ള ശ്രമങ്ങളും പുരോഗമിക്കവേയാണ് കോവിഡ് പ്രശ്നം അവിടെയും തല ഉയർത്തിയത്.
ക്രിസ്മസ്വരെ അമേരിക്കൻ ഓർഡറുകളുടെ പിൻബലത്തിലായിരുന്നു അവർ. എന്നാൽ പുതുവർഷത്തിൽ അവർ രംഗത്തുനിന്ന് അകന്നു. ഇതോടെ കുരുമുളകു വില കിലോ 110 രൂപയായി ഇടിഞ്ഞു. കാർഷിക ച്ചെലവുകൾ കണക്കിലെടുത്താൽ വൻ നഷ്ടത്തിലാണ് ഉത്പന്നം കൈമാറുന്നത്. ഇതിനിടയിൽ കോവിഡ് പ്രശ്നം മുൻനിർത്തി കയറ്റുമതിക്കാർ രംഗം വിട്ടു, ഇറക്കുമതി രാജ്യങ്ങളും രാജ്യാന്തര മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായി. ഈ മാസം അവിടെ ലഭ്യത ഉയരുന്നത് വിലയിൽ വൻ ചാഞ്ചാട്ടം സൃഷ്ടിക്കാം. അഞ്ച് വർഷം മുമ്പ് മുളകിനു ലഭിച്ചിരുന്നു വിലയുടെ ഏഴിൽ ഒന്ന് മാത്രമേ ഉറപ്പ്വരുത്താനാവുന്നുള്ളൂ.
സമീപ വർഷങ്ങളിൽ വിയറ്റ്നാമിൽ കൃഷിയുടെ വിസ്തീർണവും ഉത്പാദനക്ഷമതയും ഉത്പാദനവും വൻതോതിൽ വർധിച്ചു. അതേസമയം ആഗോള വിപണിയിൽ കുരുമുളകിന് ഡിമാൻഡ് പ്രതിവർഷം രണ്ട്‐രണ്ടര ശതമാനം മാത്രമാണ് ഉയർന്നത്. ഡിമാൻഡും ലഭ്യതയും തമ്മിലുള്ള വൻ അന്തരം ആഗോള വിപണിക്കും കർഷകർക്കും തിരിച്ചടിയാവും. മലബാർ മുളക് വില ടണ്ണിന് 4000 ഡോളറാണ്.
റബർ
ആഗോളതലത്തിൽ റബറിന് ഡിമാൻഡ് മങ്ങും. കോവിഡ് ഭീതിയിൽ ഉത്പാദകർ തോട്ടങ്ങളിൽനിന്നു പിൻവലിഞ്ഞത് ഉത്പാദനത്തെ ബാധിക്കും. തായ്ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ടാപ്പിംഗ് പൂർണമായി നിലച്ചു. കേരളത്തിൽ വെട്ട് നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ഈ മാസം ആഗോള തലത്തിൽ വ്യാവസായിക ഡിമാൻഡും കുറയുമെന്നാണ് വിലയിരുത്തൽ. ലോക്ക്ഡൗൺ ടയർ വിൽപ്പനയെ മാത്രമല്ല, വാഹന ഉപയോഗവും കുറച്ചതിനാൽ ടയർ വിൽപ്പന വരുംമാസങ്ങളിൽ കുറയും. സാമ്പത്തികരംഗത്തെ ചലനങ്ങൾകൂടി കണക്കിലെടുത്താൽ മുന്നിലുള്ള മാസങ്ങളിൽ വിൽപ്പനത്തോതിലും കാര്യമായ കുറവുണ്ടാവും.
മുൻവാരം സൂചിപ്പിച്ചതുപോലെ ടോക്കോം എക്സ്ചേഞ്ചിൽ റബർ മെയ് അവധി കിലോ 130 യെന്നിലേക്ക് ഇടിഞ്ഞു. വിപണിയുടെ സാങ്കേതിക വശങ്ങൾ ജനുവരി മുതൽ സെല്ലർമാർക്ക് അനുകുലമായതിനാൽ തിരക്കിട്ടുള്ള സംഭരണത്തിൽനിന്നും വ്യവസായികൾ വിട്ടുനിന്നു. വിൽപ്പന സമ്മർദംമൂലം നിരക്ക് ജനുവരിയിലെ 204യെന്നിൽനിന്ന് ഇതിനകം കിലോ 74യെൻ ഇടിഞ്ഞു. കഴിഞ്ഞവാരം ഇതേകോളത്തിൽ വ്യക്തമാക്കിയതാണ് 135 യെന്നിലെ താങ്ങ് നഷ്ടപ്പെട്ടാൽ 2015ലെ താഴ്ന്ന നിലവാരമായ 130 ലേക്ക് റബർ പരീക്ഷണങ്ങൾ നടത്തുമെന്ന്. മെയ് അവധിയുടെ സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥിലാണ്. അതേസമയം ഉത്പന്നം ഓവർ സോൾഡ് മേഖലയിലേക്ക് നീങ്ങിയതിനാൽ ഊഹക്കച്ചവടക്കാർ ലാഭമെടുപ്പ് നടത്താം.
രാജ്യാന്തര റബർവിപണിയുടെ 20 വർഷത്തെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ കോക്കോമിൽ ഇനി അടുത്ത താങ്ങ് 124 യെന്നിലാണ്, അതാവട്ടെ 2008 നവംബറിലെ വിലയും. ആ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ റബർ 108 യെൻവരെ പരീക്ഷണങ്ങൾ നടത്താം.
തേയില
ഇന്ത്യൻ തേയില മേഖലയിൽ 1400 കോടി രൂപയുടെ സ്തംഭനം കണക്കാക്കുന്നു. ഒരു വശത്ത് തോട്ടങ്ങളിൽ കൊളുന്തുനുള്ള് നിലച്ചപ്പോൾ മറുശവത്ത് ലേല കേന്ദ്രങ്ങൾ സ്തംഭിച്ചത് ഉത്പാദകരെ അക്ഷരാർഥത്തിൽ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കയറ്റുമതിരംഗം പൂർണമായി സ്തംഭിച്ചതോടെ ഡിമാൻഡ് മങ്ങി. കൂനൂരിൽനിന്നും കോയമ്പത്തൂരിൽനിന്നുമെല്ലാം വൻതോതിൽ തേയില കൊച്ചി, തൂത്തുകുടി തുറമുഖത്തേക്ക് നീക്കാനായില്ല.
ഏലം
ഈസ്റ്റർ-വിഷു ഡിമാൻഡിൽ പ്രതീക്ഷ മങ്ങിയത് ഏലം സ്റ്റോക്കിസ്റ്റകൾക്കു തിരിച്ചടിയായി. ഓഫ്സീസണായതിനാൽ കാർഷിക മേഖലകളിൽ കാര്യമായ നീക്കിയിരിപ്പില്ല. മധ്യവർത്തികൾക്ക് ഇപ്പോഴത്തെ പ്രതിസന്ധി കനത്ത തിരിച്ചടിയാണ്. ലേലം മുടങ്ങിയതിനാൽ വില ഉയർത്താനും അവർക്കാവുന്നില്ല. കയറ്റുമതികളും സ്തംഭിച്ചു, ആഭ്യന്തര വാങ്ങലുകാരും രംഗം വിട്ടത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
സ്വർണം
സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. പവൻ 30,640 രൂപയിൽനിന്ന് 32,000വരെ വില ഉയർന്നശേഷം വാരാവസാനം 31,800 രൂപയിലാണ്. ഗ്രാമിന് വില 3975 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1628 ഡോളറിൽനിന്ന് 1622 ഡോളറായി.
കോവിഡ് കൊണ്ടുവരുന്ന നഷ്ടങ്ങൾ
12:22 AM Apr 06, 2020 | Deepika.com