ഓഹരി അവലോകനം / സോണിയ ഭാനു
ആഗോള ഓഹരി ഇൻഡെക്സുകൾ തിരിച്ചുവരവിന്റെ സൂചനകൾ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ഒപ്പെക് ഇന്ന് എണ്ണ വിപണിക്ക് തിരിതെളിക്കും. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയും റഷ്യയും തമ്മിലുള്ള ധാരണകൾ ഈ അവസരത്തിൽ പുറത്തുവരുന്നതോടെ പ്രതിസന്ധിയിൽനിന്ന് തിരിച്ചുവരവിന് വിപണികൾ തയാറെടുപ്പ് ആരംഭിക്കാം. എന്നാൽ കോവിഡ് പ്രശ്നത്തിലെ തകർച്ചയിൽനിന്നുള്ള തിരിച്ചുവരവിനു സമയമായിട്ടില്ലെങ്കിലും ഭാവിയിലെ തകർച്ചകളെ തടയാൻ ഒപെക് നീക്കം ഉപകരിക്കും.
ക്രൂഡ് ഓയിൽ ബാരലിന് 19.35 ഡോളറിൽനിന്ന് പിന്നിട്ടവാരം 28.79 ലേക്ക് കുതിച്ചു. എണ്ണ ഉത്പാദനം കുറയ്ക്കുന്ന പ്രസ്താവന തിങ്കളാഴ്ച പുറത്തുവരുമെന്ന സൂചനകൾ മുൻ നിർത്തി ഒരു വിഭാഗം ഫണ്ടുകൾ അവധിയിൽ ഷോട്ട് കവറിംഗിന് ഉത്സാഹിച്ചതിനൊപ്പം വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കി. പ്രതിദിന ഉത്പാദനത്തിൽ പത്ത് ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ തീരുമാനിച്ചാൽ ഈ വാരം നിരക്ക് 33 ഡോളറിലേക്കും തുടർന്ന് 44 ഡോളറിലേക്കും മുന്നേറാം. എന്നാൽ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ റഷ്യയും യുഎസും പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ തുടർച്ചയായ ഏഴാം വാരത്തിലും വിൽപ്പനക്കാരുടെ പിടിയിൽനിന്ന് രക്ഷനേടാനാവാത്ത സ്ഥിതിയിലാണ്. ഒരു മാസക്കാലയളവിൽ മാത്രം ബോംബെ സെൻസെക്സ് 11,032 പോയിന്റും നിഫ്റ്റി 3219 പോയിന്റും ഇടിഞ്ഞു. ബിഎസ്ഇ സൂചിക 28.56 ശതമാനവും എൻഎസ് ഇ സൂചിക 28.48 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞവാരം സെൻസെക്സ് 2224 പോയിന്റും നിഫ്റ്റി 576 പോയിന്റുംഇടിഞ്ഞു. 2008 ജൂണിനുശേഷം ആദ്യമായാണ് തുടർച്ചയായി ഏഴ് ആഴ്ചകളിൽ ഇടിയുന്നത്.
സാമ്പത്തിക മേഖലയ്ക്ക് ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണു പുറത്തുവരുന്നത്. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് നടപ്പ് സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ചപ്രവചനം 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ രണ്ട് ശതമാനമാക്കി.
ആഭ്യന്തര ഫണ്ടുകൾ ഈ കാലയളവിൽ 1,28,208.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിപണിക്കുപിന്തുണ നൽകി. ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ 55,595 കോടി രൂപയുടെ നിക്ഷേപിച്ചു. 2018 ഒക്ടോബറിലെ 26,033.9 കോടിയുടെ മുൻ റിക്കാർഡാണ് അവർ തിരുത്തിയത്.
ഡോളറിനു മുന്നിൽ 74.40ൽ ഇടപാട് തുടങ്ങിയ രൂപ പിന്നീട് 76.57വരെ ഇടിഞ്ഞശേഷം 76.41 ലാണ്.
മണി മാർക്കറ്റ് ട്രേഡിംഗ് സമയം രാവിലെ പത്തു മുതൽ രണ്ട് മണിവരെയാക്കി. യുറോപ്യൻ മാർക്കറ്റുകൾ ഓപ്പൺചെയ്യുംമുമ്പേ ഇവിടെ വ്യാപാരം അവസാനിക്കുന്നതിലൂടെ അമിത ചാഞ്ചാട്ടത്തെ പിടിച്ചുനിർത്താനാവും.
അപായ സൂചന നൽകി മുന്നേറിയ ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 70.38 ൽനിന്ന് 55.01 ലേക്ക് താഴ്ന്നത് ആശ്വാസം പകരും. എന്നാൽ സൂചികയുടെ നീക്കം ഇപ്പോഴും നിക്ഷേപകർക്ക് അനുകൂലമെന്നു പറയാനാവില്ല. വോളാറ്റിലിറ്റി ഇൻഡെക്സ് 42.60, 33.10 നെയാണ് ഉറ്റുനോക്കുന്നതെങ്കിലും ഈ വാരം ഇടപാടുകൾ കേവലം മൂന്നു ദിവസങ്ങളിൽ ഒതുങ്ങുമെന്നതു ചാഞ്ചാട്ടത്തോത് കുറയ്ക്കാം. മഹാവീര ജയന്തിയും ദുഃഖവെള്ളിയും മൂലം രണ്ടു ദിവസം അവധിയാണ്.
നിഫ്റ്റി സൂചിക 8660ൽനിന്ന് 8678 വരെ മാത്രമേ ഉയർന്നുള്ളൂ. ഇതിനിടെ അലയടിച്ച വിൽപ്പന തരംഗത്തിൽ 8055 ലേക്കു വീണ്ടും പരീക്ഷണം നടത്തിയശേഷം 8083ൽ ക്ലോസ് ചെയ്തു. ഈവാരം 7866 ലെ ആദ്യ താങ്ങ് നിലനിർത്താനായാൽ സൂചിക 8489 ലേക്ക് ഉയരാൻ ശ്രമം നടത്തും. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടിൽ 8895നെ ഉറ്റ് നോക്കാം. അതേസമയം സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 7649 റേഞ്ചിലേക്ക് നീങ്ങും. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുകയാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്ടറൽ റേഞ്ചിലാണ്.
ബോംബെ സെൻസെക്സ് 29,770ൽനിന്ന് 27,500 ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 27,590 പോയിന്റിലാണ്. ഈവാരം മുന്നേറ്റത്തിനു തുനിഞ്ഞാൽ 29,073ലും 30,556 പോയിന്റിലും പ്രതിരോധമുണ്ട്. വീണ്ടും തിരുത്തലിന് ശ്രമം നടത്തിയാൽ 26,803‐26,016 ൽ താങ്ങും പ്രതീക്ഷിക്കാം.
വിട്ടൊഴിയാതെ തകർച്ച
12:22 AM Apr 06, 2020 | Deepika.com