വിയന്ന: പെട്രോളിയം വിപണിയിലെ പോരാട്ടം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കിടമത്സരം അവസാനിപ്പിച്ച് അവരെ ചർച്ചാമേശയിലെത്തിക്കാനാണ് ശ്രമം. ഇതു വിജയിച്ചാൽ ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ കരാർ ഉണ്ടാകും; ക്രൂഡ് വില ഉയർന്നു നിൽക്കും.
താൻ സൗദി, റഷ്യൻ നേതാക്കളുമായി നടത്തിയ ചർച്ച വിജയിച്ചെന്നും ഉത്പാദനം പ്രതിദിനം 100 ലക്ഷം വീപ്പ കണ്ടു വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. പിന്നീട് ഉത്പാദനം കുറയ്ക്കൽ 150 ലക്ഷം വീപ്പ ആകാനിടയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഏതായാലും ബ്രെന്റ് ഇനം ക്രൂഡിന്റെ വില 47 ശതമാനം കുതിച്ച് വീപ്പയ്ക്കു 32 ഡോളറിനു മുകളിലെത്തി. ഡബ്ല്യുടിഐ ഇനം 35 ശതമാനം കയറി 27.39 ഡോളറുമായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനേടും ട്രംപ് സംസാരിച്ചിരുന്നു. തുടർന്നാണ് ട്വീറ്റ് ചെയ്തത്.
സൗദി അറേബ്യ നയിക്കുന്ന ഒപെകും (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) റഷ്യയും ഉത്പാദനം കുറയ്ക്കാൻ നേരത്തേ ധാരണ ഉണ്ടായിരുന്നു. അതിന്റെ കാലാവധി മാർച്ചിൽ തീർന്നു. അതിനു മുന്പേ വില കുറച്ചു ക്രൂഡ് വിറ്റ് സൗദി അറേബ്യ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ക്രൂഡ് വില 20 ഡോളറിനടുത്തായി.
സൗദി അറേബ്യ, റഷ്യ, അമേരിക്ക എന്നിവയാണ് ഏറ്റവും വലിയ ക്രൂഡ് ഉത്പാദകർ. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയും രണ്ടാമതുള്ള റഷ്യയും ഒപെകിൽ ഇല്ല. വിലയിടിച്ചു റഷ്യയെ വിപണിയിൽനിന്നു തുരത്താനാണു സൗദി ശ്രമിച്ചത്. എന്നാൽ വില പരിധി വിട്ടു താഴുന്നത് അമേരിക്കയിലെ എണ്ണക്കന്പനികൾക്കു വലിയ നഷ്ടം വരുത്തും. ഈ സാഹചര്യത്തിലാണ് ട്രംപ് വിലയുദ്ധത്തിൽ മധ്യസ്ഥനാകാൻ തുനിഞ്ഞത്. നേരത്തേ വില കുറഞ്ഞപ്പോൾ അമേരിക്കൻ ജനതയ്ക്കു തന്റെ സമ്മാനമാണ് അതെന്നു പറഞ്ഞു ട്രംപ് സ്വയം പ്രശംസിച്ചിരുന്നു.
ഉത്പാദനം വെട്ടിക്കുറച്ചു വില കൂട്ടാൻ ഒപെക് അടുത്തു തന്നെ സമ്മേളിച്ചു തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ. അതിനു മുന്പ് അമേരിക്കയും റഷ്യയും എത്ര വീതം ഉത്പാദനം കുറയ്ക്കുമെന്നു സൗദി അറേബ്യയുമായി ധാരണ ഉണ്ടാക്കണം.
അമേരിക്കയിലെ ക്രൂഡ് ഉത്പാദകരുമായി ട്രംപ് വെള്ളിയാഴ്ച ചർച്ച നടത്തുന്നുണ്ട്. അതിലെ ധാരണ സൗദിയെയും റഷ്യയെയും അറിയിക്കും. അതിനു ശേഷമേ ഒപെക് കൂടുന്ന തീയതി പ്രഖ്യാപിക്കൂ.
എണ്ണവിപണിയിലെ പ്രതിദിന സപ്ലൈ ഇപ്പോൾ ആവശ്യത്തേക്കാൾ 250 ലക്ഷം വീപ്പ കൂടുതലാണെന്നാണു വിലയിരുത്തൽ. ഇതു സൗദിയുടെയും റഷ്യയുടെയും ഉത്പാദനം ചേർന്നാലുള്ളത്ര വരും. കോവിഡ് മൂലം ഉണ്ടായ മാന്ദ്യമാണ് ഇത്ര വലിയ മിച്ചം ഉണ്ടാകാൻ കാരണം. 150 ലക്ഷം വീപ്പയുടെ ഉത്പാദനം കുറയ്ക്കുന്നതു വിപണിയിൽ കാര്യമായ ചലനമുണ്ടാക്കും.
ക്രൂഡ് യുദ്ധം തീരുന്നു
12:02 AM Apr 04, 2020 | Deepika.com