കൊച്ചി: കോവിഡ് കാലത്തെ ലോക്ക് ഡൗണ്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനു തിരിച്ചടിയാകുന്നു. ഗാര്‍ഹിക ഉപഭോഗം അനുദിനം കൂടുമ്പോഴും വാണിജ്യ ഉപഭോഗത്തിലെ വൻ കുറവാണ് ബോര്‍ഡിനു പ്രഹരമാകുന്നത്.
സംസ്ഥാനത്തെ മൊത്തം ഉപഭോക്താക്കളില്‍ 60 ശതമാനവും ഗാര്‍ഹിക മേഖലയിലാണെങ്കിലും മൊത്തം വരുമാനത്തിന്റെ 60-70 ശതമാനവും വ്യവസായ വാണിജ്യമേഖലയില്‍നിന്നാണ്. വ്യവസായ വാണിജ്യ മേഖല നിശ്ചലമായതോടെ ദിവസവും കോടികളുടെ വരുമാനനഷ്ടം സംഭവിക്കുന്നു.
3.15 രൂപ മുതല്‍ 7.60 രൂപ വരെയാണ് ഗാര്‍ഹിക യൂണിറ്റിന്റെ നിരക്ക്. മൊത്തം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 60 ശതമാനവും 100-150 യൂണിറ്റിന് ഇടയില്‍ ഉപയോഗിക്കുന്നവരാണ്. ഇവരുടെ ശരാശരി യൂണിറ്റ് നിരക്ക് 4.80 രൂപ വരും. ലോ ടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കൾക്കിത് യൂണിറ്റിന് 6.00-9.30 രൂപ വരെയാകും. 200 യൂണിറ്റിനുള്ളില്‍ ഉപയോഗിക്കുന്നയാള്‍ 6.70 രൂപ തോതില്‍ യൂണിറ്റിന് നല്‍കണം. ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കിത് പിന്നെയും കൂടും.
നിലവിൽത്തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്കു പുതിയ സാഹചര്യം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഭാവിയില്‍ ഉപഭോക്താക്കൾക്കിത് അമിതഭാരമാകാന് സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. വേനല്‍ച്ചൂട് അസഹ്യമായതോടെ വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് 70 ദശലക്ഷം യൂണിറ്റിലെത്തിയിട്ടുണ്ട്. അതേസമയം, ലോക്ക് ഡൗണിൽ വ്യവസായ മേഖല സ്തംഭിച്ചില്ലായിരുന്നെങ്കില് ഈ സമയം വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലെത്തുമായിരുന്നു.
സംഭരണശേഷിയുടെ 50 ശതമാനം വെള്ളം എല്ലാ അണക്കെട്ടുകളിലുമായി നിലവിലുണ്ട്. ഇത്രയും വെള്ളംകൊണ്ട് 2065.435 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 289.192 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കൂടുതലുണ്ട്.
ജോണ്സണ് വേങ്ങത്തടം
വാണിജ്യ ഉപഭോഗമില്ല; വരുമാനം ഇടിഞ്ഞു കെഎസ്ഇബി
11:02 PM Apr 02, 2020 | Deepika.com