കോട്ടയം: കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ട വൻകിട റബർ ഫാക്ടറികളിൽ ചിലതു ഭാഗികമായി തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവായി.
അപ്പോളോ ടയേഴ്സ് കളമശേരി യൂണിറ്റും ചാലക്കുടി യൂണിറ്റും ഏപ്രിൽ ആദ്യവാരം നാലു ദിവസം ഒരേ സമയം 150 തൊഴിലാളികളുമായി തുറക്കാനാണ് അനുമതി. എംആർഎഫ് കോട്ടയം യൂണിറ്റ് ഇന്നലെയും ഇന്നും 40 തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഫാക്ടറിയിൽ നിലവിൽ സ്റ്റോക്കുള്ള റബർ ഉപയോഗിച്ചു തീർക്കാനും പുതുതായി പുറത്തുനിന്നു റബർ വാങ്ങരുതെന്നും വ്യവസായ വകുപ്പ് സെക്രട്ടറി നൽകിയ ഉത്തരവിൽ പറയുന്നു.
വ്യവസായ ശാലകൾക്കു നൽകിയ ഇളവ് റബർ കടകൾക്കും ബാധകമാക്കി ആഴ്ചയിൽ ഏതാനും ദിവസങ്ങൾ ഷീറ്റും ഒട്ടുപാലും വാങ്ങാൻ അനുമതിയുണ്ടാകുന്നില്ലെങ്കിൽ കർഷകർ പട്ടിണിയിലാകും. വൻകിട വ്യവസായികളെ നിലനിർത്താൻ കാണിക്കുന്ന പ്രതിബദ്ധത ചെറുകിട റബർ കർഷകരോടു കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. റബർ വാങ്ങാനാവാതെ വ്യാപാരികളും വിൽക്കാനാവാതെ കർഷകരും ലോക്ക് ഡൗണിൽ വലയുകയാണ്.
റബർ ഫാക്ടറികൾക്ക് ഇളവ്; കർഷകർക്ക് അവഗണന
11:18 PM Apr 01, 2020 | Deepika.com