റോം: ആഗോളതലത്തിൽ കൊറോണ വൈറസ് മനുഷ്യജീവനുകൾ ഗ്രസിച്ചു മുന്നേറുന്പോൾ മരണത്തിന്റെ പട്ടികയിൽ ഒന്നാമതെത്തിയ ഇറ്റലിയും യൂറോപ്യൻ യൂണിയനും എന്തുചെയ്യണമന്നെറിയാതെ പകച്ചുനിൽക്കുകയാണ്. ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തി രണ്ടായിരവും മരണം 12,000 ഉം കടന്നു.
കോവിഡ്-19 എന്ന മഹാമാരി കഴിഞ്ഞ ജനുവരി 31 നാണ് ഇറ്റലിയിലേക്ക് വ്യാപിച്ചതായി സ്ഥിരീകരിച്ചത്. റോമിലെത്തിയ വിനോദസഞ്ചാരികൾക്കാണ് വൈറസ് പോസിറ്റീവായി ആദ്യം നിർണയിച്ചത്. ഒരാഴ്ചയ്ക്കുശേഷം ചൈനയിലെ വുഹാൻ നഗരത്തിൽനിന്ന് ഇറ്റലിയിലേക്ക് മടങ്ങിയ ഒരു ഇറ്റലിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇറ്റലിയിലെ മൂന്നാമത്തെ കേസായി സ്ഥിരീകരിക്കുകയും ചെയ്തു. മാർച്ച് ആരംഭത്തോടെ ഇറ്റലിയിലെ എല്ലാ പ്രദേശങ്ങളിലും വൈറസ് പടർന്നതായും സ്ഥിരീകരിച്ചു.
ജനുവരി 31ന് ഇറ്റാലിയൻ സർക്കാർ ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫെബ്രുവരിയിൽ, വടക്കൻ ഇറ്റലിയിലെ പതിനൊന്ന് മുനിസിപ്പാലിറ്റികളെ രണ്ടു പ്രധാന ഇറ്റാലിയൻ ക്ളസ്റ്റർ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് ക്വാറന്റൈൻ രീതിക്കു വിധേയമാക്കി. ഇതുകൂടാതെ മറ്റ് പ്രദേശങ്ങളിലെപ്പോലെ മാർച്ച് എട്ടിന് പ്രധാനമന്ത്രി ജ്യൂസെപ്പെ കോണ്ടെ ലോംബാർഡിയിലേക്കും മറ്റ് 14 വടക്കൻ പ്രവിശ്യകളിലേക്കും ക്വാറന്റൈൻ വ്യാപിപ്പിച്ചു, മാർച്ച് 11ന് സൂപ്പർ മാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും നിരോധിച്ചു.
മാർച്ച് 21 ന്, അനിവാര്യമല്ലാത്ത എല്ലാ ബിസിനസുകളും വ്യവസായങ്ങളും അടച്ചു, ആളുകളുടെ നീക്കത്തിന് അധിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. രാജ്യത്തു പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇത് ഏപ്രിൽ 12 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് പത്തിന് ലോക്ക്ഡൗണ്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടതോടെയാണ് കൊറോണവൈറസ് വ്യാപനത്തിന്റെ വേഗം കുറഞ്ഞത്. തിങ്കളാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ പോസിറ്റീവ് കേസുകൾ 1,648 ആണ്. ഞായറാഴ്ച ഇത് 3,815 ആയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂർധന്യാവസ്ഥ പിന്നിട്ട് ആശ്വാസത്തിന്റെ കാലം ക്രമേണ തിരിച്ചുവരുമെന്നാണ് ഇറ്റാലിയൻ അധികൃതർ കണക്കാക്കുന്നത്.
പകർച്ചവ്യാധിയുടെ താണ്ഡവം രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇതു തുടങ്ങി ഇതുവരെ 61 ഡോക്ടർമാർ മരിച്ചു. ഇവരിൽ 40 പേരും ലൊംബാർഡി നഗരത്തിൽനിന്നുള്ളവരാണ്.
8,358 ആരോഗ്യ പ്രവർത്തകരെയാണ് ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചത്. രോഗം ബാധിച്ചവരിൽ നാലായിരത്തോളം പേർ നഴ്സുമാരാണെന്ന് നഴ്സുമാരുടെ ഫെഡറേഷൻ (എഫ്എൻപിഐ) മേധാവി ബാർബറാ മംഗിയാക്കവല്ലി പറഞ്ഞു.
ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് 500 നഴ്സുമാരെ അടിയന്തരമായി തേടിയപ്പോൾ ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ 9,448 അപേക്ഷകളാണ് ലഭിച്ചത്.
റോമിലെ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രോട്ടഫെറാറ്റയിൽ 59 കന്യാസ്ത്രീകൾക്ക് കൊറോണ വൈറസ് പോസിറ്റീവ് പരിശോധനാഫലം ലഭിച്ചു. ടൂറിനിലെ ഒരു കോണ്‍വെന്റിലെ അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 82 നും 98 ഇടയിൽ പ്രായമുള്ളവരായിരുന്നു. അവിടെ ബാക്കിയുള്ളവർ മുഴുവനും ഐസൊലേഷനിലാണ്. മാർച്ച് മാസത്തിൽ കുറഞ്ഞത് 60 വൈദികരാണ് മരിച്ചതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 19 ന് ബിഷപ് ഡെറിയോ ഒലിവേറോയെ ശ്വാസതടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59 വയസുള്ള ഇദ്ദേഹം സ്ഥിരാവസ്ഥയിലാണ്. ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രെമോണയിലെ ബിഷപ് അന്റോണിയോ നാപോളിയോണി സുഖം പ്രാപിച്ചു.
ജോസ് കുന്പിളുവേലിൽ
തേങ്ങൽ അടക്കാനാവാതെ ഇറ്റലി
12:12 AM Apr 01, 2020 | Deepika.com