മുംബൈ: വളരെ മോശം വർഷം, ഏറ്റവും മോശപ്പെട്ട ത്രൈമാസം. ഇന്ത്യൻ ഓഹരികൾ ഇന്നലെ പിന്നിട്ടത് അവയാണ്. വർഷാന്ത്യ ദിനത്തിൽ ഉണർവ് സൂചികകൾക്കുണ്ടായി. പക്ഷേ അതു വലിയ തകർച്ചയ്ക്കിടയിലെ ചെറിയ ആശ്വാസം മാത്രമായിരുന്നു.
തിങ്കളാഴ്ചത്തെ നാലര ശതമാനം വീഴ്ചയിൽനിന്നു പൂർണമായി കയറാനും സൂചികകൾക്ക് ഇന്നലെ കഴിഞ്ഞില്ല. നിഫ്റ്റി 316.65 പോയിന്റ് (3.82 ശതമാനം) ഉയർന്ന് 8597.75-ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1028.17 പോയിന്റ് (3.62 ശതമാനം) നേട്ടത്തോടെ 29,468.49-ൽ ക്ലോസ് ചെയ്തു.
വർഷം മുഴുവനും അനിശ്ചിതത്വങ്ങളാണ് ഓഹരിവിപണിയെ ബാധിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ പൊതുതെരഞ്ഞെടുപ്പിന്റെ കേളികൊട്ടലിലായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി വർധിത ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ പിന്നീട് പല പ്രശ്നങ്ങൾ - കാഷ്മീർ, ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയവ വളർച്ചയ്ക്കു തടസങ്ങളായി. ജൂലൈയിലെ സന്പൂർണ ബജറ്റും അതിന്മേലുള്ള തിരുത്തലുകളും പിന്നീട് ഉത്തേജനപദ്ധതികളും ഒന്നും വേണ്ടത്ര ഫലിച്ചില്ല. സൂചികകൾ ഉയർന്നെങ്കിലും സാന്പത്തികവളർച്ച ഓരോ ത്രൈമാസത്തിലും താഴോട്ടുപോയി. ഈ ഫെബ്രുവരിയിലെ ബജറ്റും ആവേശകരമായില്ല. കോവിഡ്-19 മഹാമാരി വന്നതോടെ വളർച്ചയെപ്പറ്റി പ്രതീക്ഷ വേണ്ടെന്നായി. ഈ പശ്ചാത്തലത്തിലാണ് ഓഹരികൾ 2019-20 വർഷം അവസാനിപ്പിച്ചത്.
നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ചരിത്രത്തിലെ രണ്ടാമത്തെ മോശം ത്രൈമാസമാണ് ഇന്നലെ അവസാനിപ്പിച്ചത്. മെറ്റൽ, റിയൽറ്റി,ഓഷോ, പിഎസ്യു ബാങ്കുകൾ എന്നിവയുടെ ചരിത്രത്തിലെ ഏറ്റവും മോശം ത്രൈമാസമാണ് കടന്നുപോയത്.
ഉത്പന്ന വിപണിയിൽ ക്രൂഡ്ഓയിൽ ഏറ്റവും മോശം ത്രൈമാസം രേഖപ്പെടുത്തിയപ്പോൾ സ്വർണം ഏറ്റവും മികച്ച ത്രൈമാസമാണ് കടത്തിവിട്ടത്.
വാർഷികനഷ്ടം
നിഫ്റ്റി 28.8%
സെൻസെക്സ് 26.5%
ത്രൈമാസ നഷ്ടം
നിഫ്റ്റി 31.9%
സെൻസെക്സ് 31%
ചീത്ത വർഷത്തിനു വിട
12:11 AM Apr 01, 2020 | Deepika.com