ന്യൂഡൽഹി: ബജറ്റ് പ്രതീക്ഷകൾ പാടേ തകിടംമറിച്ചുകൊണ്ട് 2019-20 സാന്പത്തികവർഷം ഇന്നലെ അവസാനിച്ചു. വരുമാനം സംബന്ധിച്ച പ്രതീക്ഷകളാണ് തീർത്തും അസ്ഥാനത്തായത്. ഇത് കമ്മിയിൽ എന്തു വർധന വരുത്തുമെന്ന് ഏതാനും ദിവസം കഴിഞ്ഞേ അറിയാനാകൂ.
നികുതിവരുമാനത്തിലും പൊതുമേഖലാ ഓഹരിവില്പനയിൽനിന്നുള്ള വരുമാനത്തിലുമാണ് കാര്യമായ കുറവ്.
ഓഹരിവില്പനവഴി 1.05 ലക്ഷം കോടി രൂപയാണു ബജറ്റിൽ ലക്ഷ്യമിട്ടത്. എന്നാൽ ഈ ഫെബ്രുവരിയിൽ പുതുക്കിയ എസ്റ്റിമേറ്റ് അവതരിപ്പിച്ചപ്പോൾ ലക്ഷ്യം 65,000 കോടി രൂപയായി കുറച്ചു. ധനമന്ത്രി നിർമല സീതാരാമന്റെ ഈ ലക്ഷ്യവും നടക്കില്ലെന്ന് ആഴ്ചകൾക്കു മുന്പേ വ്യക്തമായിരുന്നു. 40,000 കോടി രൂപയിൽ ഓഹരിവില്പന ഒതുങ്ങും. മാർച്ച് ആദ്യംവരെ സാധിച്ചത് 33,000 കോടി രൂപ മാത്രമാണ്. ഏതാനും ചെറുകിട ഇടപാടുകളിലൂടെ തുക 40,000 കോടിയിലെത്തും. പുതിയ ലക്ഷ്യത്തിൽനിന്ന് 25,000 കോടി രൂപ കുറവാകും ഇത്. എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയവയുടെ വില്പന അടുത്ത സാന്പത്തികവർഷമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
ജിഎസ്ടി ഇനത്തിൽ ആദ്യം ലക്ഷ്യമിട്ട 6.6 ലക്ഷം കോടി രൂപ പിന്നീട് 6.1 ലക്ഷം കോടിയായി മന്ത്രി കുറച്ചിരുന്നു. പക്ഷേ ഇതു സാധിക്കാൻ വേണ്ടതു പ്രതിമാസ പിരിവ് ഒന്നേകാൽ ലക്ഷം കോടി രൂപ ആകുകയാണ്. അതുണ്ടായില്ല. ഒരുലക്ഷം കോടിയേക്കാൾ അല്പം മാത്രം കൂടുതലാണ് പ്രതിമാസ കളക്ഷൻ. മാർച്ചിൽ 1.25 ലക്ഷം കോടി പ്രതീക്ഷിച്ചിട്ട് ലഭിച്ച തുക ഒരുലക്ഷം കോടി മാത്രം.
പ്രത്യക്ഷനികുതിയിലും ലക്ഷ്യത്തിൽനിന്നു വളരെ താഴെയാണു പിരിവ്. ആദ്യം 13.5 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടതു പിന്നീട് 11.7 ലക്ഷം കോടിയായി കുറച്ചു. മാർച്ച് 27 വരെ നികുതിപിരിവ് 9.85 ലക്ഷം കോടി രൂപയായിരുന്നു. ഇന്നലെകൊണ്ട് അത് 10.46 ലക്ഷം കോടി ആയി ഉയർന്നിട്ടുണ്ടാകും. അപ്പോഴും 1.24 ലക്ഷം കോടി രൂപ കുറവ്.
നികുതിവരവിൽ മൊത്തം രണ്ടര ലക്ഷം കോടിയുടെ കുറവ് ഉണ്ടാകും. ചെലവുചുരുക്കൽ എത്രമാത്രം നടന്നു എന്നതിനെ ആശ്രയിച്ചിരിക്കും കമ്മി. 7.67 ലക്ഷം കോടി രൂപയാണു പ്രതീക്ഷിച്ച കമ്മി.
നികുതിപിരിവ് ലക്ഷ്യം കണ്ടില്ല
12:11 AM Apr 01, 2020 | Deepika.com