മസ്കറ്റ്: കോവിഡ് -19 സമൂഹ വ്യാപനത്തിലേക്ക് കടന്നതോടെ രോഗം പടരാതിരിക്കാൻ ഒമാൻ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. മെഡിക്കൽ സ്റ്റോറുകൾ, ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ , പാഴ്സൽ സർവീസ് തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ് മസ്കറ്റിലെ പ്രശസ്തമായ മത്രാ സൂഖും ഇതൽ ഉൾപ്പെടും. ചുരുക്കം ഓഫീസുകൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്നുണ്ട്.
അത്യാവശ്യക്കാർക്ക് പുറത്തിറങ്ങാനുള്ള അനുവാദം വിലക്കി പൂർണ ലോക്ഡൗണിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് അധികൃതർ. ഇന്നലെ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 179 ആയി. 29 പേർ സുഖം പ്രാപിച്ചു. നിലവിൽ 150 പേർ ചികിത്സയിലുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കുന്നതിൽ നിന്നു പിന്തിരിയാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകി. ഉന്നതാധികാരമുള്ള മജ്ലിസ് അൽഷൂറായാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ താൽപര്യ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഒമാനിലെ തൊഴിലാളികളുടെ സംഘടനയായ ദി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജിഎഫ്ഒഡബ്യു) പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ പ്രവാസി ജീവനക്കാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
സേവ്യർ കാവാലം
കോവിഡ്: ഒമാൻ കടുത്ത നടപടിയിലേക്ക്
11:49 PM Mar 30, 2020 | Deepika.com