പാരീസ്: യൂറോപ്പിൽ കോവിഡ് -19 അതിന്റെ ആദ്യഇരയെ കണ്ടെത്തിയ ഫ്രാൻസിൽ സ്ഥിതി ആശങ്കാജനകം. വൈറസ് ബാധ ഇറ്റലിയിൽ തുടങ്ങിവച്ചെങ്കിലും ആദ്യ മരണം ഉണ്ടായതു ഫ്രാൻസിലാണ്. ഫെബ്രുവരി 26ന് 60 കാരനായ ഫ്രഞ്ച് പൗരനാണ് മരിച്ചത്.
ലോക്ക്ഡൗണ്‍ രാജ്യത്തു കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. വേട്ട, മലകയറ്റം, മീൻപിടിത്തം തുടങ്ങിയ ഹോബികളും നിരോധിച്ചു. ബീച്ചുകളിൽ പ്രവേശനം നിഷേധിച്ചു. ഇതനുസരിച്ച്, ജോലിക്കു പോകാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങാനോ ഡോക്ടറെ കാണാനോ അടിയന്തരമായ കുടുംബ ആവശ്യങ്ങൾക്കോ ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിനോ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന നിയന്ത്രണവും വന്നു. മാർച്ച് 17ന് സൈന്യവും രംഗത്തിറങ്ങിയിരുന്നു. രോഗികൾ പെരുകിയ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയതോടെയാണ് സൈന്യം രംഗത്തിറങ്ങിയത്.
നൊന്പരമായി അവൾ
രാജ്യത്തു കൊറോണ വൈറസ് ബാധിച്ചു മരിച്ചവരിൽ ഒരു പതിനാറുകാരി ഉൾപ്പെട്ടതു തീരാവേദനയായി. വൈറസ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജൂലി അല്ലിയറ്റ് എന്ന സ്കൂൾ വിദ്യാർഥിനി. ആരോഗ്യവതിയായിരുന്ന ജൂലിയുടെ മരണം അപ്രതീക്ഷിതമായിരുന്നു.
ജൂലി മരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ഒരാഴ്ച മുന്‍പു ചുമയോടെയാണ് ഇവൾക്കു രോഗം തുടങ്ങിയത്.
കൊറോണവൈറസ് ബാധയോടു പടപൊരുതുന്ന രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ആദരവർപ്പിച്ചു. ഏപ്രിൽ 15 വരെയുള്ള സമയം കൂടുതൽ ദുഷ്കരമായിരിക്കുമെന്നു ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ പോയ പതിനഞ്ചു ദിവസത്തെക്കാൾ മോശമായിരിക്കും വരാനിരിക്കുന്ന പതിനഞ്ച് ദിവസങ്ങളെന്നും അദ്ദേഹം ആവർത്തിച്ചു.
ജോസ് കുന്പിളുവേലിൽ
ഫ്രാൻസിലും കോവിഡിനു ശരവേഗം; നൊന്പരമായി പതിനാറുകാരി ജൂലി
01:44 AM Mar 30, 2020 | Deepika.com