റോം: മാതൃരാജ്യവും ലോകം മുഴുവനും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്പോൾ ഫാ. ഫാബിയോ സ്റ്റീവനാസിക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. വൈദികനാകാൻ വേണ്ടി തത്കാലം ഉൗരിവച്ച ഡോക്ടർ കുപ്പായം അദ്ദേഹം വീണ്ടുമണിഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കലാണ് ഈ കാലഘട്ടത്തെ ഏറ്റവും വലിയ ആത്മീയ ശുശ്രൂഷ എന്ന തിരിച്ചറിവിൽ.
ഇറ്റലിയിലാകമാനം കോവിഡ് ഭീതി പടർത്തി കത്തിപ്പടരുന്പോൾ തന്നാലാവുംവിധം ആശ്വാസത്തിന്റെ ഇത്തിരിവെട്ടം പകർന്നുനൽകുകയാണ് നാൽപ്പത്തിയെട്ടുകാരനായ ഈ വൈദികൻ.
ഇറ്റലിയിലെ മിലാൻ രൂപതയിലെ വൈദികനായ ഫാ. ഫാബിയോ ഡോക്ടർ പഠനത്തിനു ശേഷം കുറച്ചുനാൾ ജോലി ചെയ്തതിനു ശേഷമാണു സെമിനാരിയിൽ ചേർന്നതും വൈദികനായതും. കോവിഡ് ദുരിതകാലത്തെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളും പ്രാർഥനകളുമാണ് അദ്ദേഹത്തെ വീണ്ടും ഡോക്ടർ കുപ്പായണിയാൻ പ്രേരിപ്പിച്ചത്. തുടർന്ന് സഭാധികാരികളോടു സമ്മതം ചോദിച്ച ശേഷം ആതുരശുശ്രൂഷാ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
വടക്കൻ ഇറ്റലിയിലെ ബുസ്തോ ആർസിസിയോ നഗരത്തിലെ ആശുപത്രിയിലാണ് ഫാ. ഫാബിയോ ഇപ്പോൾ ജോലി ചെയ്യുന്നത്. രാജ്യത്തു കൊറോണ ഏറെ ദുരിതം വിതച്ച ഒരു നഗരം കൂടിയാണിത്.
വ്യക്തിപരമായി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചാണ് ഫാ. ഫാബിയോ കോവിഡ് രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്നത്. തന്റെ ചെറിയ അപ്പാർട്ട്മെന്റിൽ സഹപ്രവർത്തകരായ വൈദികരുമായൊന്നും സന്പർക്കം പുലർത്താതെ ഏകനായി കഴിയുകയാണ് അദ്ദേഹം. സദാ സമയവും ഒരു ചെറുപുഞ്ചിരിയുമായി രോഗികൾക്കു പ്രതീക്ഷയും ആശ്വാസവുമാകുന്നു ഈ വൈദികൻ അതുവഴി പൗരോഹിത്യത്തിന്റെയും ആതുരസേവനത്തിന്റെയും നന്മകൾ ഒരേസമയം പകർന്നു നൽകുകയാണ്.
കോവിഡിനെതിരേ പോരാടാൻ ഫാ. ഫാബിയോ വീണ്ടും ഡോക്ടർ കുപ്പായത്തിലേക്ക്
12:10 AM Mar 30, 2020 | Deepika.com