വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ താമസിക്കുന്ന സാന്താ മാർത്തയിലെ ഒരു വൈദികനു കോവിഡ്-19 സ്ഥിരീകരിച്ചെന്ന വാർത്ത വ്യാജമെന്നു റിപ്പോർട്ട്. വൈദികനു രോഗം ബാധിച്ചു മരിച്ചെന്നു ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
എന്നാൽ, ഇതു ശരിയല്ലെന്നാണ് വത്തിക്കാനിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഇതു വ്യാജവാർത്തയാണെന്നു വത്തിക്കാൻ ന്യൂസിന്റെ മലയാള വിഭാഗം തലവൻ ഫാ.വില്യം നെല്ലിക്കൽ മാധ്യമങ്ങളോടു പ്രതികരിച്ചു. വത്തിക്കാൻ വിദേശകാര്യ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻകൂടിയായ ഒരു വൈദികനു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം സാന്താ മാർത്തയിലെ താമസക്കാരനല്ല. ചികിത്സയിലുള്ള അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.
കൊറോണ ബാധിത വിദേശ രാജ്യങ്ങളിൽനിന്നു തിരിച്ചെത്തിയവരെ ഇറ്റലിയുടെയും വത്തിക്കാന്റെയും നിയമപ്രകാരം ആരോഗ്യപരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. കൂടാതെ ഇവർക്കു ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ടെന്നും ഫാ. നെല്ലിക്കൽ പറഞ്ഞു.
പേപ്പൽ വസതിയിൽ കോവിഡ് ബാധിതനെന്ന വാർത്ത വ്യാജം
12:10 AM Mar 30, 2020 | Deepika.com