എല്ലാവരും പ്രതീക്ഷിച്ചത് സാന്പത്തിക ഉത്തേജക പദ്ധതിയാണ്. പ്രഖ്യാപിച്ചതാകട്ടെ ആശ്വാസപദ്ധതിയും. ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച സാന്പത്തിക പദ്ധതി ആവശ്യത്തിന് ഉതകുന്നില്ല. ജനങ്ങൾക്ക് ക്ഷേമം ഉറപ്പുവരുത്തുന്നുമില്ല.
ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് മൂന്നു മാസമായി 1500 രൂപ നൽകുന്നതും വിധവകൾക്കും ദിവ്യാംഗർക്കും മുതിർന്ന പൗരർക്കും ആയിരം രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നതും തൊഴിലുറപ്പു പദ്ധതിയിൽ വേതനം പ്രതിദിനം 20 രൂപ കൂട്ടിയതും മറ്റുമാണ് നേരിട്ടു നൽകുന്ന അധികസഹായം.
മറ്റുള്ളവയെല്ലാംതന്നെ നിലവിലുള്ളവ നേരത്തേ ആക്കുന്നതുപോലുള്ള കാര്യങ്ങൾ മാത്രം.
ഇതായിരുന്നില്ല സർക്കാരിൽ നിന്നു രാജ്യം ആഗ്രഹിച്ചത്. മൂന്നാഴ്ചത്തേക്ക് -ചിലപ്പോൾ കൂടുതൽ കാലത്തേക്ക് - പണിയും പണവുമില്ല. ദരിദ്ര വിഭാഗങ്ങൾക്കും ദിവസ വേതനക്കാർക്കുമെല്ലാം അതിനു നഷ്ടപരിഹാരമാണു വേണ്ടത്. പണി പോയ ദിവസവേതനക്കാരൻ ഉജ്വൽ യോജനയിലെ അംഗമല്ല; അന്ത്യോദയ അന്നയോജനയിലും ഉണ്ടാവില്ല. വളരെ ബൃഹത്തായ ഒരു വരുമാന വിതരണ പദ്ധതി പ്രഖ്യാപിക്കേണ്ട സ്ഥാനത്താണു ചില്ലറ ആശ്വാസ നടപടികൾ. ശസ്ത്രക്രിയ വേണ്ടിടത്തു ബാൻഡ് എയിഡ് ഒട്ടിക്കുന്നതുപോലെയായി കാര്യം.
സ്ഥിതിവിശേഷം മോശമാണെന്ന് എല്ലാവർക്കുമറിയാം. ഇത്തരം സമയങ്ങളിൽ ആവേശം ജനിപ്പിക്കുന്ന നടപടികളാണു വേണ്ടത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കാനാവില്ല എന്നതു മനസിലാക്കാം. പക്ഷെ അവ തുറന്നുകഴിയുന്പോൾ, കുറേ ആനുകൂല്യങ്ങൾ നൽകുമെന്ന് ഇന്നേ പ്രഖ്യാപിക്കാം. പുതിയ നിക്ഷേപങ്ങൾക്കു പ്രത്യേക പാക്കേജുമാകാം. തൊഴിലുറപ്പു പദ്ധതി പോലുള്ളവ കൂടുതൽ വിപുലമാക്കാനും നടപടിയാകാം. മൂന്നാഴ്ചയോ ആറാഴ്ചയോ രണ്ടു മാസമോ കഴിയുന്പോൾ കൂടുതൽ പണികൾ രാജ്യത്തുണ്ടാകും എന്ന് ഉറപ്പുനൽകാൻ ഇതവസരമായിരുന്നു. അതുണ്ടായില്ല.മൂലധന വിപണി പ്രവർത്തിക്കുന്നതോ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ബലത്തിൽ ഓഹരി സൂചികകൾ ഉയരുന്നതോ വലിയ കാര്യമല്ല. 137 കോടി ജനങ്ങൾക്കു വരുമാനവും തൊഴിലും ഉറപ്പു നൽകുന്നതായിരുന്നു അടിയന്തരാവശ്യം. അതു നടന്നിട്ടില്ല.
റ്റി.സി. മാത്യു
ഉത്തേജനമില്ല, ആശ്വാസം മാത്രം
11:57 PM Mar 26, 2020 | Deepika.com