റോം: കോവിഡ്- 19 ബാധിച്ച് മരണം കവരുമെന്നറിഞ്ഞിട്ടും യുവരോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയാക്കിയ എഴുപത്തിരണ്ടുകാരനായ ഇറ്റാലിയൻ വൈദികന്റെ മഹാമനസ്കതയെ ലോകം നമിക്കുകയാണിപ്പോൾ. ഇറ്റലിയിൽ മാർച്ച് 15 നാണ് സംഭവം.
ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയിൽ കോവിഡ് 19 രോഗ ബാധിതനായി കഴിഞ്ഞിരുന്ന ഫാ. ജുസപ്പെ ബെരാർഡെല്ലിയാണ് രോഗിയായ യുവാവിനു വേണ്ടി തന്റെ ജീവൻ നിലനിർത്താൻ ഉപയോഗിച്ചിരുന്ന വെറ്റിലേന്റർ സമ്മാനിച്ച് മരണം വരിച്ചത്. മറ്റൊരാൾക്കു വേണ്ടി ജീവൻ വെടിഞ്ഞ ഫാ. ജുസപ്പെ എന്ന മഹാത്യാഗിയെപ്പറ്റി പ്രമുഖ ജെസ്യൂട്ട് വൈദികൻ ഫാ. ജയിംസ് മാർട്ടിനാണ് ട്വിറ്ററിൽ കുറിച്ചതും പുറംലോകം അറിഞ്ഞതും. കുടുംബസ്ഥനായ ഒരാൾക്കുവേണ്ടിസ്വയം മരണം സ്വീകരിച്ച വിശുദ്ധ മാക്സി മില്യൻ കോൾബെയെപ്പോലെ അനുകന്പയുടെ രക്തസാക്ഷിയായി വിശുദ്ധ സ്നേഹത്തിലൂന്നിയ ഉപവിയുടെ നിറവായി ഫാ. ജുസപ്പെ.
കൊറോണ സംഹാരതാണ്ഡവമാടുന്ന ഇറ്റലിയിൽ ജീവൻ പിടിച്ചുനിർത്താൻ സഹായിക്കുന്ന വെന്റിലേറ്ററുകളുടെ ദൗർലഭ്യം വളരെ രൂക്ഷമാണ്. മരണവുമായി മല്ലിടുന്ന സമയത്താണ് ഫാ. ജുസപ്പെ തനിക്കനുവദിച്ച വെന്റിലേറ്റർ യുവരോഗിക്കു സമ്മാനിച്ചത്. വടക്കൻ ഇറ്റാലിയൻ പ്രവിശ്യയായ ബർഗാ ഇടവകയുടെ ഹൃദയഗതങ്ങൾ സ്വന്തം ഹൃദയ സ്പന്ദനങ്ങളാക്കി മാറ്റി ഇടവകക്കാരുടെ ഹൃദയം കവർന്ന പ്രിയങ്കരനായ ഫാ. ജുസപ്പെയുടെ വിയോഗത്തിൽ വിതുന്പാനും ഒരുതുള്ളി കണ്ണീർ വീഴ്ത്താനും ആ ഇടവകയിൽ ആരുമില്ലെന്ന കാര്യവും ദൈവഹിതം. അത്ര ഭീകരമായി അവിടെ കൊറോണയുടെ സംഹാരം.
ഇറ്റലിയിൽ അറുപതോളം വൈദികരാണ് കൊറോണ ബാധിച്ച് നിത്യതയിലേക്ക് വിളിക്കപ്പെട്ടത്. പൊതുവായ ബലിയർപ്പണം താത്കാലികമായി നിർത്തിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികർ ഇപ്പോഴും സേവനത്തിന്റെ പാതയിൽ തുടരുകയാണ്. ഒട്ടനവധി സന്യസ്തരെയും രോഗം ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച ഒരു ബിഷപ് സുഖംപ്രാപിച്ചുവരുന്നു.
ജോസ് കുന്പിളുവേലിൽ
യുവാവിന്റെ ജീവൻ രക്ഷിക്കാൻ വെന്റിലേറ്റർ സമ്മാനിച്ച് ഇറ്റാലിയൻ വൈദികൻ മരണം വരിച്ചു
11:43 PM Mar 24, 2020 | Deepika.com