ന്യൂയോർക്ക്: ലോകം സാന്പത്തിക മാന്ദ്യത്തിലാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 2008- ലെ മഹാമാന്ദ്യം പോലെ രൂക്ഷമായ ഒന്നാണിതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. 2021-ൽ സാന്പത്തികവളർച്ച ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
പ്രമുഖമായ 20 രാജ്യങ്ങളുടെ (ജി20) ധനമന്ത്രിമാർ, കേന്ദ്ര ബാങ്ക് ഗവർണർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയ ശേഷമാണ് അവർ ഇത് അറിയിച്ചത്. 2008ൽ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയിൽ തുടങ്ങിയ മഹാമാന്ദ്യം ലോക രാജ്യങ്ങളെയെല്ലാം ഉലച്ചിരുന്നു. അന്നത്തേതുപോലെ കടുത്ത മാന്ദ്യമാണ് ഇപ്പോഴത്തേതെന്ന് ഐഎംഎഫ് പറയുന്നത് ധനകാര്യ കന്പോളങ്ങളിൽ വലിയ ചലനമുണ്ടാക്കി. 80 രാജ്യങ്ങൾ ഐഎംഎഫിൽനിന്ന് അടിയന്തര സഹായം തേടിയിട്ടുണ്ടെന്ന് ജോർജിയേവ പറഞ്ഞു.
ഐഎംഎഫിന്റെ കൈവശമുള്ള ഒരു ലക്ഷം കോടി ഡോളർ രാജ്യങ്ങൾക്കു വായ്പാ സഹായം നൽകാനായി ഉപയോഗിക്കും. ഏറ്റവും ദരിദ്രരാജ്യങ്ങളെ സഹായിക്കാനുള്ള പ്രത്യേക നിധിയിലേക്ക് കൂടുതൽ തുക സമാഹരിക്കും. മറ്റു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഐഎംഎഫ് പ്രവർത്തിക്കുക.
വികസ്വര രാജ്യങ്ങൾക്ക് വിദേശനാണ്യ ലഭ്യത ഉറപ്പുവരുത്താൻ ഐഎംഎഫ് മുൻകൈയെടുക്കും. വികസ്വര രാജ്യങ്ങളിൽനിന്നു വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിയുന്നത് പ്രശ്നത്തെ രൂക്ഷമാക്കുന്നു. ഈ പ്രതിസന്ധി ഉണ്ടായശേഷം 8300 കോടി ഡോളറാണ് വികസ്വര രാജ്യങ്ങളിൽനിന്നു പിൻവലിക്കപ്പെട്ടതെന്ന് അവർ പറഞ്ഞു.
ഇതു 2008-ലേതുപോലെ രൂക്ഷമാന്ദ്യം: ഐഎംഎഫ്
11:28 PM Mar 24, 2020 | Deepika.com