റോം: ഇറ്റലിക്കാരുടെ ശീലങ്ങളും രീതികളുമെല്ലാം വെറും ഒരു മാസം കൊണ്ടു കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കോവിഡ് -19 രോഗം പടരുന്നതു തടയാൻ സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങളോടു തുടക്കത്തിൽ മുഖം തിരിച്ചിരുന്ന ഇറ്റലിക്കാർ ഇപ്പോഴാണ് ഏറെക്കുറെ പൂർണമായി സഹകരിക്കുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. പ്രത്യേകിച്ചു വടക്കൻ പ്രദേശങ്ങൾ. രോഗബാധ വ്യാപിച്ചു തുടങ്ങിയപ്പോൾ പോലും സജീവമായിരുന്ന കഫേകളും പബ്ബുകളുമെല്ലാം ഇപ്പോൾ അടഞ്ഞുകിടക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ശൂന്യമായി. രാജ്യത്തെ രാഷ്ട്രീയത്തിലെ നാടകീയതയ്ക്കും അവധിയായി.
ദിവസം എണ്ണൂറോളം പേർ മരിക്കുന്ന നിലയിലേക്കാണു സാഹചര്യങ്ങൾ വഷളായിരിക്കുന്നത്. ആകെ മരണസംഖ്യ അതിവേഗം അയ്യായിരം കവിഞ്ഞിരിക്കുന്നു. രോഗബാധിതരുടെ എണ്ണം വാരാന്ത്യത്തിൽ മാത്രം 10,000 കൂടി. രോഗബാധ ഏറ്റവും രൂക്ഷമായ ലൊംബാർഡിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കിക്കഴിഞ്ഞെങ്കിലും രോഗം ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
പോലീസിനോടുള്ള പേടിയും ഫൈനും മാധ്യമങ്ങളിലൂടെ നൽകുന്ന ബോധവത്കരണവും ഡ്രോണുകൾ ഉപയോഗിച്ചു നടത്തുന്ന നിരീക്ഷണങ്ങളുമാണ് ഇറ്റലിക്കാരെ കൂടുതലായി വീട്ടിലിരിക്കാൻ ഇപ്പോൾ പ്രേരിപ്പിക്കുന്നത്. പാർക്കുകളും പൂന്തോട്ടങ്ങളും മറ്റും അടഞ്ഞു കിടക്കുന്നതിനാൽ പുറത്തിറങ്ങിയിട്ടും കാര്യമില്ലെന്ന അവസ്ഥയിലുമാണ്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇറ്റലി അനിവാര്യമല്ലാത്ത എല്ലാ ഫാക്ടറികളും അടച്ചുപൂട്ടിക്കഴിഞ്ഞു. അവശ്യവസ്തുക്കളും സേവനങ്ങളും മാത്രമാക്കി ആവശ്യമില്ലാത്ത എല്ലാ ഉത്പാദന പ്രവർത്തനങ്ങളും അടച്ചുപൂട്ടാനാണു സർക്കാർ തീരുമാനം. പലചരക്ക് സാധനങ്ങളും ഫാർമസികളും തുറന്നു പ്രവർത്തിക്കും.
പ്രായമായവരോടു മുഴുവൻ വീടുകളിൽത്തന്നെ തുടരാൻ അഭ്യർഥിച്ചിരിക്കയാണ്. കാരണം ഇറ്റലിയിലെ കോവിഡ് ഇരകളുടെ ശരാശരി പ്രായം 78.5 ആണ്.
ഫീൽഡ് ഹോസ്പിറ്റൽ
ഇറ്റലിയിൽ യുഎസിന്റെ ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വടക്കൻ മേഖലയിലാണ് യുഎസ് ദുരന്തനിവാരണ സംഘം ഫീൽഡ് ഹോസ്പിറ്റൽ തുടങ്ങിയത്. സമരിറ്റൻസ് പഴ്സ് എന്ന സംഘമാണ് ഇതിനു പിന്നിൽ. നോർത്ത് കരോലിനയിൽനിന്നു വന്ന ഇവർ ഇറ്റലിയിലെ ക്രിമോണയിൽ റെസ്പിറേറ്ററി കെയർ യൂണിറ്റ് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എട്ട് ഇന്റൻസീവ് കെയർ യൂണിറ്റ് ബെഡ്ഡുകൾ വെന്റിലേറ്റർ സഹിതം സ്ഥാപിച്ചിരിക്കുന്നു. ജനറൽ കെയറിന് മറ്റൊരു ഇരുപത് ബെഡ്ഡും ലബോറട്ടറിയും ഫാർമസിയുമെല്ലാം ഇതിന്റെ ഭാഗം.
പുറത്തു ചുറ്റിത്തിരിയുന്നവരെ റോമിലെ പോലീസ് സ്ക്വാഡുകൾ രേഖകൾ പരിശോധിക്കുകയും പുറത്തുനിന്നുള്ളവർക്കു സാധുതയില്ലാതെ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. ഷോപ്പിംഗിന് ഒരു സമയത്തു വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ സ്റ്റോറിൽ കയറിയിട്ടുള്ളൂയെന്ന് ഉറപ്പാക്കാൻ പ്രവേശന കവാടത്തിൽ വരി നിൽക്കാൻ നിർദേശിച്ചു. ജോഗിംഗിൽ ഏർപ്പെട്ടിരുന്നവരോട് അവരുടെ റണ്സ് ബ്ലോക്കിന് ചുറ്റുമായി പരിമിതപ്പെടുത്താൻ നിബന്ധന. വടക്കൻ ലൊംബാർഡി പ്രദേശങ്ങളിൽ ഉണ്ടായ മരണങ്ങളുടെ എണ്ണം 3,000 കവിഞ്ഞു. മാർച്ച് എട്ടു മുതൽ ലൊംബാർഡി പൂട്ടിയിരിക്കുകയാണ്. ഇറ്റലിയുടെ രോദനം യൂറോപ്പിനെയെന്നല്ല ലോകത്തെ ആകെമാനം വേദനിപ്പിക്കുകയാണ്.
ജോസ് കുന്പിളുവേലിൽ
ഇറ്റലി: യൂറോപ്പിന്റെ കണ്ണീർത്തുള്ളി
12:16 AM Mar 24, 2020 | Deepika.com