ഡബ്ലിൻ: കൊറോണ ബാധിതരുടെ എണ്ണം 900 കടക്കുകയും മരണം നാലായി ഉയരുകയും ചെയ്തതോടെ അയർലൻഡിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. ഇതോടകം വിവിധയിടങ്ങളിലായി നാലു മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
മദേഴ്സ് ഡേ പ്രമാണിച്ചു നിയന്ത്രണം ലംഘിച്ചു കഴിഞ്ഞ ദിവസം ഏറെപ്പേർ ആഘോഷങ്ങൾക്കായി പുറത്തിറങ്ങിയതു വരുംദിവസങ്ങളിൽ രോഗവ്യാപനത്തിനു കാണമാകുമെന്ന് ആശങ്ക ഉയർന്നു. അടിയന്തരമായി പാർക്കുകൾ അടയ്ക്കാനും യാത്രകൾക്കു നിബന്ധന വയ്ക്കാനും സർക്കാർ തീരുമാനിച്ചു.
ആശുപത്രികളിലെ ജീവനക്കാരുടെ കുറവു തരണം ചെയ്യാൻ ഇന്നു മുതൽ രാജ്യത്തെ നഴ്സിംഗ് വിദ്യാർഥിനികൾ വിവിധ ആശുപത്രികളിൽ സർവീസിൽ പ്രവേശിക്കും. ആറു മാസം വരെ നീളുന്ന താത്കാലിക നിയമനമാണ് ഇവർക്കു നൽകിയിട്ടുള്ളത്. സ്റ്റുഡൻസ് നഴ്സുമാർക്കു പുറമെ രാജ്യത്ത് ഇപ്പോൾ താമസിക്കുന്ന, വിദേശ രാജ്യങ്ങളിൽ പഠിച്ചവർ ഉൾപ്പെടെ യോഗ്യതയുള്ള നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നാണു സൂചന.
സ്റ്റുഡൻസ് നഴ്സുമാർക്കു പ്രത്യേക ശന്പളം ലഭിക്കാതെയാണു പ്രവർത്തിക്കേണ്ടി വരിക. എന്നാൽ, റിക്രൂട്ട്മെന്റ് കാന്പയിനിലൂടെ എത്തുന്നവർക്കു മൂന്നു മാസത്തേക്കു വരെയും അതിനു ശേഷം നീട്ടി കിട്ടാവുന്ന വിധത്തിലുമുള്ള നിയമനമാണു ലഭിക്കുക. രാജ്യത്തെ ശന്പള വ്യവസ്ഥയനുസരിച്ചു തന്നെയാണ് ഇവരുടെ നിയമനം നടത്തുക. ഈ ആഴ്ചയിൽ ഇതിനുള്ള ഇന്റർവ്യൂ ആരംഭിക്കും. ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങൾക്കു വ്യാപകമായ ക്ഷാമമുള്ളതായി പരാതിയുണ്ട്. ലോകമെങ്ങും ചികിത്സാ മുൻകരുതൽ സാമഗ്രികൾക്കു ഡിമാൻഡ് വർധിച്ചതോടെ കന്പനികൾക്കു വേണ്ടിടത്തോളം എത്തിക്കാനാവുന്നില്ല.
കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കുന്ന വാർഡുകളിൽ മാത്രമല്ല, ഇതര വാർഡുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതു ചികിത്സാമേഖലയിൽ ജോലി ചെയ്യുന്നവരുടെ ആശങ്ക കൂട്ടിയിട്ടുണ്ട്. നഴ്സുമാരും മെഡിക്കൽ സ്റ്റാഫും പൂർണമായി ക്വാറന്റൈൻ ചെയ്യാൻ നിർബന്ധിതരായാൽ പകരം ജീവനക്കാരെ കണ്ടെത്തുക അത്ര എളുപ്പമല്ല.
ഇതിനകംതന്നെ അയർലൻഡിലെ വിവിധ ആശുപത്രികളിൽ നൂറുകണക്കിനു നഴ്സുമാരാണ് ക്വാറന്റൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. മെഡിക്കൽ സ്റ്റാഫിനു പോലും ഒരാഴ്ചയ്ക്കു ശേഷമേ കോവിഡ്-19 ടെസ്റ്റ് നടത്താനാവുകയുള്ളു എന്ന പരിമിതിയാണ് എവിടെയും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ക്വറന്റൈൻ കൊണ്ടു രോഗ ലക്ഷണങ്ങൾ പൂർണമായും അപ്രത്യക്ഷമായാലും വൈറസ് സാന്നിധ്യം നശിച്ചുവെന്ന് ഉറപ്പു വരുത്താനാവാതെ അവർക്കു വീണ്ടും ജോലിയിൽ പ്രവേശിക്കാനാനാവില്ല. എന്നാൽ, രോഗികളുടെ എണ്ണം കൂടുന്നതോടെ ഇതുവലിയ പ്രതിസന്ധിയാകു മെന്നു കരുതുന്നു. രജിസ്ട്രേഷൻ ഉള്ള മെഡിക്കൽ സ്റ്റാഫ് മാത്രമേ ജോലി ചെയ്യാനാവൂ എന്ന നിബന്ധനകൾ എല്ലാം മാറ്റി വയ്ക്കേണ്ടിവരും എന്നതാണ് സാഹചര്യം.
രാജു കുന്നക്കാട്ട്
അയർലൻഡ് നഴ്സിംഗ് വിദ്യാർഥിനികളുടെ സേവനം തേടുന്നു
12:16 AM Mar 24, 2020 | Deepika.com