മുംബൈ: കോവിഡ് -19 നിയന്ത്രണാതീതമായി പടരുന്നതും സാന്പത്തികമാന്ദ്യം നീണ്ടുനിൽക്കുമെന്ന ആശങ്ക വളരുന്നതും ഓഹരികളെ ഇടിച്ചുതാഴ്ത്തി. നാലുവർഷം മുന്പത്തെ നിലയിലേക്ക് സൂചികകൾ വീണു. രൂപ കനത്ത തിരിച്ചടി നേരിട്ടു. ഡോളറിന് 76.20 രൂപയായി. ഓഹരികൾക്കും രൂപയ്ക്കും ഇത്ര വലിയ ഇടിവുണ്ടായ ദിവസമില്ല.
മറ്റ് ഏഷ്യൻ - യൂറോപ്യൻ വിപണികളും ഇന്നലെ കുത്തനെ താഴോട്ടുപോയി. സാന്പത്തികരംഗത്തെ തിരിച്ചടി പെട്ടെന്നു മാറുന്നതല്ലെന്നും മാന്ദ്യം കുറേക്കാലം നീണ്ടുനിൽക്കുമെന്നും വിപണി ഇപ്പോൾ വിലയിരുത്തുന്നു.
രാവിലെ 10.3 ലക്ഷം കോടി രൂപയുടെ നഷ്ടം നിക്ഷേപകർക്കു നല്കിക്കൊണ്ടാണ് ഓഹരിവിപണി തുടങ്ങിയത്. ഒറ്റയടിക്കു പത്തു ശതമാനം ഇടിഞ്ഞു. ഇതോടെ 45 മിനിറ്റ് നേരം വിപണി നിർത്തിവച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണു വിപണി നിർത്തിവച്ചത്. പിന്നീട് പ്രവർത്തിച്ചപ്പോഴും വിലകൾ താഴോട്ടു നീങ്ങി.ക്ലോസിംഗിൽ നിക്ഷേപകരുടെ നഷ്ടം 14.2ലക്ഷം കോടി രൂപയാണ്.
ബാങ്ക് ഓഹരികൾക്കാണു വലിയ ഇടിവു നേരിട്ടത്. ആക്സിസ് ബാങ്കിന്റെ വില 28 ശതമാനം താണു. ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവയും താഴോട്ടുപോയി. മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ ആൻഡ് ടി തുടങ്ങിയവയുടെ വിലയും ഇടിഞ്ഞു.
സെൻസെക്സ് 13.15 ഉം നിഫ്റ്റി 12.98ഉം ശതമാനം ഇടിവിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 3935 പോയിന്റ് താണ് 25981.24ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1135.2 പോയിന്റ് ഇടിവിൽ 7610.25ൽ അവസാനിച്ചു.
അമേരിക്കൻ ഓഹരി സൂചികകളുടെ അവധിവ്യാപാരം ഇന്നലെ വളരെ താഴെയായിരുന്നു. എന്നാൽ, വ്യാപാരം തുടങ്ങും മുന്പ് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചില ഉത്തേജന പരിപാടികൾ പ്രഖ്യാപിച്ചു. ഇതോടെ സൂചികകൾ ചെറിയ നേട്ടമുണ്ടാക്കി. ഇതു പക്ഷേ ഇന്ത്യൻ ഓഹരിവ്യാപാരം കഴിഞ്ഞിട്ടായതിനാൽ ഇവിടെ ചലനമുണ്ടായില്ല. അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച ഉത്തേജന പരിപാടി സെനറ്റിൽ പരാജയപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഓഹരികളുടെ മൊത്തം വിപണി മൂല്യം ഇന്നലെ 101.87 ലക്ഷം കോടി രൂപയിലേക്കു താണു. ഫെബ്രുവരി ആദ്യം 160 ലക്ഷം കോടി രൂപ ഉണ്ടായിരുന്നതാണ്. സെൻസെക്സ് 42000- നു മുകളിൽനിന്ന് രണ്ടു മാസം കൊണ്ട് 26000-നു കീഴിലെത്തി.
ഓഹരിസൂചികകൾ 13 ശതമാനം ഇടിഞ്ഞു
11:51 PM Mar 23, 2020 | Deepika.com